അഭിഭാഷകവൃത്തിയിലെ സുതാര്യശുദ്ധിക്ക് ബാർ കൗൺസിൽ ഇടപെടണം –മുഖ്യമന്ത്രി

കൊച്ചി: അഭിഭാഷകവൃത്തിയിൽ ഒരുവിധത്തിലുള്ള ജീര്‍ണതയും അനുവദിക്കരുതെന്നും സുതാര്യശുദ്ധിയോടെയാകണം പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ആവശ്യമുള്ള തലങ്ങളിൽ ഇടപെടേണ്ടത് ബാർ കൗൺസിലിന്‍റെ കടമയാണ്. അത് നിർവഹിക്കുന്നതിൽ കൂടുതൽ ശ്രദ്ധവെക്കണമെന്ന് ഓർമിപ്പിക്കുന്ന പല കാര്യങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റ്റൈപന്‍ഡ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈകോടതി ഓഡിറ്റോറിയത്തിൽ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നീതി നിഷേധിക്കപ്പെടുന്നിടത്ത് സ്വമേധയാ അഭിഭാഷകർ ഇടപെടുന്ന സംസ്കാരം മുമ്പ് ഉണ്ടായിരുന്നു. മാനുഷിക പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു അത്തരം ഇടപെടലുകള്‍. ആ സംസ്‌കാരത്തെ ഇപ്പോൾ മറ്റു ചില പ്രവണതകൾ പകരം വെക്കുന്നുണ്ടോയെന്ന് ചിന്തിക്കണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, അധികാരം തുടങ്ങിയവയെ ആദരിക്കുന്ന വിധത്തിൽ ജുഡീഷ്യൽ ഓഫിസര്‍മാരുടെ നിയമനം കൃത്യമായി നടക്കണം. അര്‍ഹരായ ഏവരുടെയും ക്ഷേമം ഉറപ്പാക്കുക എന്ന സര്‍ക്കാർ നയത്തിന്‍റെ ഭാഗമായാണ് ജൂനിയര്‍ അഭിഭാഷകരുടെ സ്‌റ്റൈപൻഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാര്‍ കൗണ്‍സിൽ ചെയര്‍മാൻ അഡ്വ. കെ.എന്‍. അനില്‍കുമാർ അധ്യക്ഷത വഹിച്ചു. ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, മന്ത്രി പി. രാജീവ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി ജോസഫ് ജോണ്‍, ട്രഷറര്‍ അഡ്വ. കെ.കെ. നാസര്‍ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Bar Council should intervene for transparency in legal profession -Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.