പുൽപള്ളി: പുൽപള്ളിയിൽ ബാങ്ക് മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിെൻറ സമ്പർക്കപ്പട്ടിക ആശങ്കജനകമാണ്. മൂന്ന് ദിവസത്തിനിടെ ബാങ്കിലെത്തിയത് ആയിരത്തിലേറെ ആളുകൾ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ പൂർണമായും അടച്ചു. കോവിഡ് സ്ഥിരീകരിച്ച ബാങ്ക് മാനേജറുടെ സമ്പർക്കപ്പട്ടിക തയാറാക്കുകയാണ് അധികൃതർ.
കഴിഞ്ഞ ദിവസങ്ങളിൽ നിത്യവും നൂറുകണക്കിന് ആളുകളാണ് ബാങ്കിൽ ഇടപാടിനായി എത്തിയത്. ഈ മാസം എട്ട്, ഒമ്പത്, 10 തീയതികളിൽ ബാങ്ക് സന്ദർശിച്ചവർ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ബാങ്കിൽ പോയവരോടെല്ലാം നിരീക്ഷണത്തിൽ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും പൂതാടി പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളും കണ്ടെയ്ൻമെൻറ് സോണായി ശനിയാഴ്ച രാത്രിതന്നെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം ഏഴിനാണ് ബാങ്ക് മാനേജർ നഞ്ചൻകോട് പോയത്. അന്നുതന്നെ മടങ്ങിയെത്തി. മുത്തങ്ങയിൽ സ്രവം പരിശോധനക്കായി നൽകിയിരുന്നു. കർണാടകയിൽ പോയ ബാങ്ക് ഉദ്യോഗസ്ഥൻ പിറ്റേന്ന് മുതൽ ജോലിയിൽ കയറുകയും ചെയ്തു. ശനിയാഴ്ചയാണ് പരിശോധനഫലം വന്നത്.
ഞായറാഴ്ച രാവിലെ രണ്ട് പഞ്ചായത്തുകളുടെയും അതിർത്തികളിൽ പൊലീസ് ബാരിക്കേഡുകൾ തീർത്തു. ചേകാടി, ദാസനക്കര, ചെറിയകുരിശ്ശ്, ഏരിയപ്പള്ളി, കേളക്കവല, വേലിയമ്പം എന്നിവിടങ്ങളിലെ റോഡുകൾ അടച്ചിട്ടുമുണ്ട്. പുൽപള്ളിയിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് അവശ്യ സർവിസുകൾക്കായി അനുവദിച്ചിരിക്കുന്നത് വേലിയമ്പം -നടവയൽ റോഡാണ്.
ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മറ്റൊരു ബാങ്കും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കണ്ടെയ്ൻമെൻറ് സോണിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉച്ചഭാഷിണിയിൽ അറിയിപ്പ് നൽകുന്നുണ്ട്.
ബാങ്ക് മാനേജർ പുൽപള്ളി പൊലീസ് സ്റ്റേഷനിലും എത്തിയതിനെത്തുടർന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ക്വാറൻറീനിലേക്ക് മാറ്റി. എസ്.ഐ അടക്കം അഞ്ചുപേരെയാണ് ക്വാറൻറീനിലേക്ക് മാറ്റിയത്. പുൽപള്ളിയിലെ ബാങ്കുകളിൽ രാവിലെ മുതൽ അമിത തിരക്ക് കാണപ്പെട്ടതിനെത്തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം നൽകാനാണ് മാനേജർ സ്റ്റേഷനിൽ പോയത്.
അതേസമയം, എവിടെനിന്നാണ് രോഗം പിടിപെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. രോഗലക്ഷണങ്ങളും ഇല്ലായിരുന്നു. രാവിലെ കർണാടകയിലേക്ക് പോയി വൈകീട്ട് പുൽപള്ളിയിൽ തിരിച്ചെത്തി. നിശ്ചിത സമയത്ത് കർണാടകയിൽ പോയി മടങ്ങിയെത്തിയാൽ ക്വാറൻറീനിൽ നിർബന്ധമായും കഴിയേണ്ടതില്ല. നഞ്ചൻകോഡ് പോയി മടങ്ങിവരവെ സ്രവം പരിശോധനക്ക് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.