??????? ???????, ??????? ?????, ???????????? ???????

കേരളം എങ്ങനെ പ്രതികരിച്ചു?

ഡിസംബർ ആറിന് ബാബരി മസ്ജിദ് നിശ്ശേഷം തകർക്കപ്പെട്ടപ്പോൾ രാജ്യമൊന്നാകെ ഞെട്ടിത്തരിക്കുകയും ഉത്തരേന്ത്യ വർഗീയാഗ്നിയിൽപ്പെട്ട് നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്തപ്പോൾ പ്രബുദ്ധ കേരളം വികാരവിക്ഷോഭങ്ങൾക്ക്് അടിപ്പെടാതെ അങ്ങേയറ്റത്തെ സംയമനം പാലിക്കുകയായിരുന്നുവെന്നും സംസ്ഥാനം ഒരുതരത്തിലുള്ള അനിഷ്ടസംഭവങ്ങൾക്കും സാക്ഷിയാവേണ്ടി വന്നിട്ടില്ലെന്നുമുള്ള ഒരു ഭാഷ്യമാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്.  ബാബരിദുരന്തം വിവേകപൂർവം കൈകാര്യം ചെയ്തത് നമ്മുടെ സംസ്ഥാനമാണെന്നും കാര്യങ്ങൾ കൈവിടാതിരിക്കാൻ പ്രധാന കാരണം മുസ്ലിംലീഗ് നേതൃത്വത്തിെൻറ, വിശിഷ്യാ അന്നത്തെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അവധാനതയോടെയുള്ള ഇടപെടലാണെന്നുമുള്ള ഒരു സിദ്ധാന്തം  രൂഢമൂലമായിട്ടുണ്ട് എന്ന് മാത്രമല്ല തരവും സന്ദർഭവും നോക്കി ആ ‘മിത്ത്’ പലരും എടുത്തുദ്ധരിക്കാറുമുണ്ട്. മുസ്ലിം ലീഗിേൻറത് മിതവാദ രാഷ്ട്രീയ  ലൈൻ ആണെന്ന് സമർഥിക്കാനും ബാബരി മസ്ജിദിെൻറ പേരിൽ കോൺഗ്രസിനെയും അന്നത്തെ റാവു ഭരണകൂടത്തെയും വിമർശിക്കുന്നവർക്ക് തീവ്രവാദമുദ്ര ചാർത്താനുമുള്ള കുത്സിതശ്രമത്തിെൻറ ഭാഗമായാണ് ഒരു കാലഘട്ടത്തിെൻറ ചരിത്രഗതിയെ ഇമ്മട്ടിൽ വികലമായി അവതരിപ്പിക്കാറ്. ബാബരി ദുരന്തത്തോട് യഥാർഥത്തിൽ കേരളം എങ്ങനെയാണ് പ്രതികരിച്ചത്? മറ്റേത് സംസ്ഥാനങ്ങളെക്കാൾ ആ ദേശീയ ദുരന്തത്തിൽ അമർഷവും രോഷവും പ്രകടിപ്പിക്കുന്നതിൽ മലയാളികൾ മുൻപന്തിയിലുണ്ടായിരുന്നുവെന്നതാണ് വാസ്തവം. 

1980കളുടെ അന്ത്യത്തിൽ തീവ്രവലതുപക്ഷം രാമജന്മഭൂമി പ്രക്ഷോഭവുമായി രംഗത്തെത്തിയതു മുതൽ സരയൂനദിക്കരയിലെ 460 വർഷം പഴക്കമുള്ള മുസ്ലിം ദേവാലയവുമായി ബന്ധപ്പെട്ട ഓരോ സംഭവവികാസത്തോടും കേരളീയ സമൂഹവും ഇവിടുത്തെ മാധ്യമങ്ങളും സജീവമായി ഇടപെടുന്നുണ്ടായിരുന്നുവെന്ന് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിൽ അതിെൻറ അനുരണനങ്ങൾ ദൃശ്യമാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, ബാബരി മസ്ജിദിെൻറ താഴികക്കുടങ്ങൾ പട്ടാളത്തിെൻറ കൺമുമ്പിൽവെച്ച് പട്ടാപ്പകൽ ധൂമപടലങ്ങളാക്കി എന്ന് കേട്ട നിമിഷം കേരളത്തിൽ മാത്രമല്ല, അവരുടെ സാന്നിധ്യം നന്നായുള്ള ഗൾഫ് രാജ്യങ്ങളിൽപോലും ഹൃദയവേദനയോടെ അവർ തെരുവിലിറങ്ങി രോഷപ്രകടനം നടത്തുകയുണ്ടായി എന്നതാണ് വസ്തുത. തെരുവുകൾ കൈയിലെടുത്തുകൊണ്ടുള്ള മലയാളികളുടെ രോഷപ്രകടനം അറബ് ഭരണാധികാരികളെപ്പോലും ഞെട്ടിച്ചു. ന്യൂനപക്ഷ, മതേതര സമൂഹത്തിെൻറ വികാരം മാനിക്കാതിരിക്കാൻ മുസ്ലിംലീഗിനല്ല, ഒരു പാർട്ടിക്കും അന്ന് സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ, രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലുണ്ടായതുപോലുള്ള വർഗീയകലാപങ്ങളും കൂട്ടക്കുരുതികളും ഇവിടെ നടമാടിയില്ലെങ്കിലും സംസ്ഥാനത്ത് ഒരാഴ്ചയോളം പ്രക്ഷുബ്ധത നിലനിൽക്കുകയും സാധാരണജീവിതം താറുമാറാവുകയും 16 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു എന്ന പരമാർഥം മന$പൂർവം വിസ്മരിച്ചാണ് ഇവിടെ അന്ന് ശാന്തിയുടെ മന്ദമാരുതൻ മനുഷ്യമനസ്സുകളെ കുളിരണിയിക്കുകയായിരുന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ടത്. 

പട്ടാളമിറങ്ങിയ കാലം 
ഡിസംബർ ഏഴിന് പുലർച്ചെ പത്രങ്ങൾ കൈയിൽ കിട്ടുന്നതുവരെ ബാബരി മസ്ജിദ് പൂർണമായി തകർക്കപ്പെട്ടുവെന്ന വാർത്ത ജനം അറിഞ്ഞിരുന്നില്ല. പള്ളി ആക്രമിക്കപ്പെട്ടു എന്ന് കേട്ടപ്പോൾതന്നെ രാഷ്ട്രീയ, മതനേതൃത്വം പ്രതിഷേധവുമായി രംഗത്തുവരുകയുണ്ടായി. അതനുസരിച്ച്, ‘‘അയോധ്യയിലെ അക്രമപ്രവർത്തനങ്ങളിൽ മുസ്ലിം സമുദായത്തിെൻറയും ജനാധിപത്യ കേരളത്തിെൻറയും പ്രതിഷേധവും മനോവേദനയും പ്രകടിപ്പിക്കാൻ സംസ്ഥാനത്ത് സമാധാനപരമായി ഹർത്താൽ ആചരിക്കാൻ’’ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ  ആഹ്വാനം ചെയ്തു. എന്നാൽ,  ഹർത്താൽ ബന്ദായി മാറുകയും ആദ്യ ദിവസം തന്നെ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെടുകയുമുണ്ടായി. തിരുവനന്തപുരത്ത് ബോംബ് പൊട്ടിയും കണ്ണൂരിൽ പൊലീസ് ആൾക്കൂട്ടത്തെ വിരട്ടി ഓടിക്കുന്നതിനിടയിൽ റോഡിൽ വീണുമായിരുന്നു മരണം. കണ്ണൂരിലും അടൂരിലും ആകാശത്തേക്ക് വെടിവെച്ചു.

കൊല്ലത്ത് തീവെപ്പും ബോംബേറുമുണ്ടായി. അതേസമയം, രാജ്യവ്യാപകമായ കലാപങ്ങളിൽ അപ്പോഴേക്കും നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. അയോധ്യയിലെ സംഭവവികാസങ്ങളിൽ പ്രതിഷേധിക്കാൻ ഇടതുമുന്നണിയും ഐക്യജനാധിപത്യമുന്നണിയും പിറ്റേന്ന് ബന്ദിനു ആഹ്വാനം ചെയ്തു. ബി.ജെ.പി ഒഴികെയുള്ള മുഴുവൻ പാർട്ടികളും ആഹ്വാനം ചെയ്ത ദേശീയ ബന്ദിെൻറ ഭാഗമായിരുന്നു ഇത്. ദേശീയതലത്തിൽ അക്രമസംഭവങ്ങൾ നിർബാധം തുടർന്നപ്പോൾ കേരളത്തിലെ  അവസ്ഥ എന്തായിരുന്നു? ഡിസംബർ ഒമ്പതിെൻറ പത്രത്തിലെ ഒന്നാം പേജ് തലക്കെട്ട് ഇങ്ങനെ:‘ തിരുവനന്തപുരത്തും കാസർകോട്ടും വെടിവെപ്പ്, മലപ്പുറത്ത് അക്രമം; ആറു മരണം.’’  മലബാറിലെ ഒട്ടുമിക്ക പട്ടണങ്ങളും നിരോധാജ്ഞയിലായിരുന്നു. ഒരാഴ്ചയോളം ജനജീവിതം സ്തംഭിച്ചു. ദേശീയപാതയിലൂടെ ദിവസങ്ങളോളം വാഹനങ്ങൾ ഓടിയില്ല.  1921നു ശേഷം ഇതാദ്യമായിരിക്കാം ഇത്ര വിപുലമായ സേനാവ്യൂഹത്തെ സമാധാനപാലത്തിന് മലബാറിലിറക്കുന്നത്. മസ്ജിദ് ധ്വംസനത്തിൽ പങ്കാളികളായ ബി.ജെ.പി–വി.എച്ച്.പി നേതാക്കളെ കേന്ദ്രസർക്കാർ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ ബി.ജെ.പി ആഹ്വാനം ചെയ്ത പിറ്റേന്നത്തെ ഭാരത ബന്ദിലും കേരളത്തിൽ നാലു മരണങ്ങളുണ്ടായി. മൂന്ന് ജില്ലകളിൽ പട്ടാളം ഇറങ്ങി.

മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ക്രമസമാധാനപാലനത്തിന് പട്ടാളസഹായം വേണ്ടിവന്നത്. സ്വാതന്ത്ര്യാനന്തരം ഇതാദ്യമാണ് സമാധാനസംസ്ഥാപനത്തിന് കേരളസർക്കാർ സൈന്യത്തിെൻറ സഹായം തേടുന്നത്. നിയമലംഘനം നടത്തുന്നവരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മലപ്പുറം ജില്ല കലക്ടർ കുരുവിള ജോൺ വിളംബരം ചെയ്തത് അക്രമസംഭവങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് കണ്ടപ്പോഴാണ്. നിരവധി ആരാധനാലയങ്ങൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടായപ്പോൾ ഡിസംബർ 10ന് പട്ടാളം ഫ്ലാഗ് മാർച്ച് നടത്തി. താനൂരിൽ ‘വർഗീയത താണ്ഡവമാടി’യപ്പോൾ എണ്ണമറ്റ വീടുകൾ കത്തിച്ചാമ്പലായി. ബാബരിദുരന്തത്തിനു ഒരാഴ്ചകഴിഞ്ഞാണ് മലപ്പുറം ജില്ല ശാന്തമാവുന്നത്. ഡിസംബർ 11ന് വെള്ളിയാഴ്ച ജുമുഅ ഖുതുബയിൽ മുഖ്യമായും ഉണർത്താനുണ്ടായിരുന്നത് സമാധാനം പുന$സ്ഥാപിക്കുന്നതിനെ കുറിച്ചായിരുന്നു. പട്ടാള കാവൽ പെട്ടെന്നൊന്നും പിൻവലിക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല കേരളത്തിലെ മിക്ക ജില്ലകളും. സൈന്യം മടങ്ങിയിട്ടും കാസർകോട്ട് സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നു. ഡിസംബർ 19ന് കാസർകോട്ട് എത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ. നായനാർ കേരളത്തിലെ അക്രമസംഭവങ്ങൾക്ക് കാരണം മുസ്ലിം ലീഗിെൻറ നിലപാടാണെന്ന് തുറന്നടിച്ചു. ക്രമസമാധാനം നടപ്പാക്കുന്നിടത്ത് മുസ്ലിം ലീഗ് തടസ്സം നിന്നതാണ് കാസർകോട്ടും മലപ്പുറത്തും അക്രമസംഭവങ്ങളും കൊലപാതകങ്ങളും വർധിക്കാൻ ഇടയാക്കിയതെന്നായിരുന്നു അദ്ദേഹത്തിെൻറ ആരോപണം. കാസർകോട്ട് എട്ടും മലപ്പുറത്ത് ആറുപേരുമാണ് കൊല്ലപ്പെട്ടത്. കാസർാകോട് ജില്ലയിൽ ഏറ്റവുമധികം അനിഷ്ടസംഭവങ്ങളുണ്ടായ തളങ്കരയിൽനിന്ന് പൊലീസിനെ പിൻവലിപ്പിച്ചത് മന്ത്രി സി.ടി. അഹമ്മദലിയും ചെർക്കളം അബ്ദുല്ല എം.എൽ.എയുമാണെന്നുവരെ നായനാർ രോഷാകുലനായി. 

രാഷ്ട്രീയ പൊട്ടിത്തെറികൾ 
 1949ൽ അടച്ചുപൂട്ടിയ പള്ളി ഒരു മജിസ്േട്രറ്റിെൻറ ഉത്തരവ് സമ്പാദിച്ച് പൂജക്കായി തുറന്നുകൊടുത്തതും തർക്കസ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നൽകിയതുമെല്ലാം കേരളം ഭരിക്കുന്ന യു.ഡി.എഫിനുള്ളിൽ അന്ന് അസ്വാസ്ഥ്യങ്ങൾക്ക് വഴിമരുന്നിട്ടു. മുസ്ലിം ലീഗ് അഖിലേന്ത്യ നേതൃത്വം കോൺഗ്രസിെൻറ മൃദുഹിന്ദുത്വ സമീപനങ്ങൾക്കെതിരെ സഭക്കകത്തും പുറത്തും ആഞ്ഞടിച്ചപ്പോൾ ലീഗ് സംസ്ഥാനനേതൃത്വമാവട്ടെ ഞാണിന്മേൽ കളി തുടർന്നതല്ലാതെ വളർന്നുവരുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഉറച്ച തീരുമാനമെടുക്കുന്നതിൽനിന്ന് അമാന്തിച്ചുനിന്നു. പള്ളി തകർക്കപ്പെട്ട ഡിസംബർ ആറിന് കോൺഗ്രസ് ബന്ധം വിച്ഛേദിച്ച് പാർട്ടി പുറത്തേക്ക് വരണമെന്ന് അഖിലേന്ത്യ അധ്യക്ഷൻ ഇബ്രാഹീം സുലൈമാൻ സേട്ട് ആവശ്യപ്പെട്ടത് കോളിളക്കം സൃഷ്ടിച്ചു. അത് സേട്ടിനെ പാർട്ടിയുടെ തലപ്പത്തുനിന്ന് നിഷ്കാസിതനാക്കുന്നതിൽ കലാശിച്ചു.

അടിയന്തരമായി വിളിച്ചുചേർത്ത മുസ്ലിം ലീഗ് ദേശീയസമിതി യോഗത്തിൽ സേട്ടിനെതിരെ കേരളത്തിൽനിന്നുള്ള നേതാക്കൾ 20 പേജ് വരുന്ന കുറ്റപത്രം അവതരിപ്പിച്ചു. അതിൽ വിവരിക്കുന്ന 12 കുറ്റങ്ങളിൽ മുഖ്യം കോൺഗ്രസ് അധ്യക്ഷൻകൂടിയായ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു എന്നതാണ്. 
സേട്ടിെൻറ പോരാട്ടം ഒടുവിൽ ആറ് പതിറ്റാണ്ട് താൻ പ്രവർത്തിച്ച മുസ്ലിം ലീഗിൽനിന്ന് വിടപറയുന്നതിലും 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷനൽ ലീഗ് എന്ന പാർട്ടി രൂപവത്കരിക്കുന്നതിലുമാണ് കലാശിച്ചത്. ബാബരി സമസ്യയോട് കോൺഗ്രസും മുസ്ലിം ലീഗും തുടരുന്ന വഞ്ചനപരമായ നയനിലപാടുകൾക്കെതിരെ അബ്ദുന്നാസർ മഅ്ദനി  വാക്ധോരണിയായി പോർക്കളത്തിൽ ഇറങ്ങുന്നത് ഈ കാലഘട്ടത്തിലാണ്; ഇസ്ലാമിക് സേവക് സംഘ് എന്ന കൂട്ടായ്മയിലൂടെ.  
Tags:    
News Summary - Babri demolition anniversary- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.