പയ്യന്നൂർ: 81കാരിയായ കോവിഡ് രോഗി കാസർകോട് സ്വദേശിനി ആയിഷക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രോഗമുക്തി. മാർച്ച് 30ന് രാത്രി ഒമ്പതു മണിയോടെയാണ് കാഞ്ഞ ങ്ങാട്ടുനിന്ന് ഐസൊലേഷൻ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജ പ്രയാസങ്ങൾക്ക ു പുറമെ മൂത്രത്തിൽ പഴുപ്പ്, ശ്വാസതടസ്സം, അമിതവണ്ണം എന്നിങ്ങനെയുള്ള വിഷമതകളും ഉണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങൾമൂലം അർധബോധാവസ്ഥയിലായിരുന്നു രോഗി.
മൂന്നാഴ്ചത്തെ നിതാന്തപരിശ്രമവും പരിചരണവും രോഗമുക്തിയിലേക്ക് വഴിതുറന്നു. 80നുമേൽ പ്രായമുള്ളവരുടെ മരണനിരക്ക് 25 ശതമാനമാണ്. അതിനാൽ തന്നെ പരിചരണത്തിൽ ഡോക്ടർമാരും നഴ്സിങ് ജീവനക്കാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാത്രവുമല്ല കോട്ടയം മെഡിക്കൽ കോളജിൽനിന്ന് കോവിഡ് രോഗമുക്തി നേടിയ 93 വയസ്സും 88 വയസ്സുമുള്ള ദമ്പതികൾക്കുശേഷം കേരളത്തിൽ കോവിഡ് ഭേദമാകുന്ന മൂന്നാമത്തെ പ്രായംകൂടിയ രോഗിയാണ് ആയിഷ. ഇതേ ആശുപത്രിയിൽ തന്നെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ബന്ധുക്കളായ രോഗികളുമായി വിഡിയോ കാളിനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിരുന്നു.
ഈ മാസം 16ന് അയച്ച പരിശോധനഫലം നെഗറ്റിവ് ആയതിനാൽ തിങ്കളാഴ്ച രോഗിയെ വിടാൻ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ്, കോവിഡ് സെൽ നോഡൽ ഓഫിസറും കമ്യൂണിറ്റി മെഡിസിൻ മേധാവിയുമായ ഡോ. എ.കെ. ജയശ്രീ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡാണ് ചികിത്സക്ക് നേതൃത്വം നൽകിയത്. രോഗമുക്തി നേടാൻ സഹായിച്ച ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ള എല്ലാ ആശുപത്രി ജീവനക്കാർക്കും നന്ദിപറഞ്ഞാണ് ആയിഷ ആശുപത്രി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.