ഓട്ടോറിക്ഷകളുടെ ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യം: 10 ന് സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും

തിരുവനന്തപുരം: ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ഓട്ടോറിക്ഷകളുടെ ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്നും ഓട്ടോറിക്ഷ ചാർജ് സംബന്ധിച്ച അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ (എ.കെ.എസ്.എ.ടി.യു-എച്ച്.എം.എസ്) നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തും. മാർച്ച് എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും.

ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കുക, സി.എഫ്, ക്ഷേമനിധി, അനധികൃത സർവിസ്, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങി ഓട്ടോ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് എ.കെ.എസ്.എ.ടി.യു ജനറൽ സെക്രട്ടറി എൻ. ലക്ഷ്മണൻ അറിയിച്ചു.

അതേസമയം, ഇന്ധനവില വീണ്ടും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുത്തനെ ഉയർത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്തുകയും വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ജനങ്ങളുടെ കീശ കാലിയാക്കുന്ന തന്ത്രമാണ് ബി.ജെ.പി സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നടപടി ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്.

പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനവില കുറക്കാൻ സംസ്ഥാന നികുതി വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ യു.ഡി.എഫ് ഇപ്പോൾ അധികാരത്തിലിരിക്കുകയാണെന്ന കാര്യം പിണറായി ഓർമ്മിപ്പിച്ചു. സ്വന്തം വാദം പ്രാവർത്തികമാക്കാനും കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് സംസ്ഥാന നികുതി കുറക്കാനും പുതിയ സർക്കാർ തയാറാകുമോയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Demand to increase autorickshaw fares: March and dharna in front of the Secretariat on the 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.