‘കെ. സുധാകരന് സീറ്റുണ്ടെങ്കിൽ തനിക്കും വേണം’, സ്ഥാനാർഥി മോഹവുമായി വീണ്ടും അടൂർ പ്രകാശ്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിന് മുന്നിൽ വഴങ്ങിയ ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ്, സ്ഥാനാർഥിത്വം വേണമെന്ന ആവശ്യവുമായി വീണ്ടും രംഗത്ത്. കോന്നി മണ്ഡലത്തിൽ മത്സരിക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിലും പാർട്ടിയുടെ പൊതുതീരുമാനം മാനിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. അതിവൈകാരികമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തന്‍റെ തീരുമാനം അടൂർ പ്രകാശ് പങ്കുവെച്ചത്. എന്നാൽ, കെ. സുധാകരന് ഇളവ് നൽകിയ ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നതോടെ തനിക്കും സീറ്റ് വേണമെന്ന നിലപാടിലാണ് അടൂർ പ്രകാശ്. നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇതോടെ പിൻവലിക്കുകയും ചെയ്തു.

യു.ഡി.എഫ് ഭരണത്തിലെത്തുമെന്നും ആ സമയത്ത് മന്ത്രിമാരാകാമെന്നുമൊക്കെയുള്ള മോഹങ്ങളുമായി എം.പിമാർ സ്ഥാനാർഥി മോഹവുമായി കൂട്ടത്തോടെ രംഗത്തുവന്നതാണ് കോൺഗ്രസിനെ കുഴക്കുന്നത്. എം.പിമാർ മത്സരിക്കാൻ ഇറങ്ങുന്നത് മറ്റ് നേതാക്കൾക്ക് അവസരം നിഷേധിക്കുമെന്നും ഉപതെരഞ്ഞെടുപ്പുകൾക്ക് വഴിമാറുമെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ എ.ഐ.സി.സി കർശന നിലപാടെടുത്തു. എന്നാൽ, സ്ഥാനാർഥിയാക്കിയില്ലെങ്കിൽ പാർട്ടി വിട്ടുപോകുമെന്ന കെ. സുധാകരന്റെ ഭീഷണിക്ക് വഴങ്ങി ഹൈകമാൻഡ് പ്രത്യേക ഇളവ് നൽകുന്നത് മറ്റു എം.പിമാർക്കിടയിൽ അസംതൃപ്തിക്കും സ്ഥാനാർഥി മോഹം വീണ്ടും ശക്തമാകുന്നതിനും കാരണമായിട്ടുണ്ട്. 

പിൻവലിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

1996 മുതൽ 2019 വരെ കോന്നിയിലെ ജനങ്ങൾ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തിൽ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്.

കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല... അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്... എന്റെ സ്വന്തം കുടുംബമാണ്.

പാർട്ടി നിർദ്ദേശപ്രകാരം കേരളത്തിൽ സിപിഎമ്മിന് എവിടെയും സ്ഥിരമായ ''കോട്ട'' ഇല്ലെന്ന് തെളിയിക്കാനുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഞാൻ കോന്നിയിൽ നിന്ന് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയത്. ആറ്റിങ്ങലിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും എന്നെ അതിയായ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും സ്വീകരിച്ചു പാർലമെന്റിലേക്ക് അയച്ചു. ആ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കും.

അതേസമയം, ഈ തിരഞ്ഞെടുപ്പിൽ കോന്നിയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നത് പാർട്ടി നേതൃത്വം തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത്. ഒപ്പം കോന്നിയിൽ മത്സരിക്കണമെന്ന് നിങ്ങൾ പ്രകടിപ്പിച്ച സ്‌നേഹവും പ്രതീക്ഷയും എനിക്ക് വാക്കുകളിൽ പറയാനാകാത്ത ആത്മബന്ധവും കരുത്തുമാണ് നൽകുന്നത്. എന്നാൽ ഈ പ്രാവശ്യം കോന്നിയിൽ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു...

എന്റെ പ്രിയപ്പെട്ടവർ ഒരു കാര്യം മനസിലാക്കുക, ഞാൻ ചെയ്തത് പാർട്ടി നിർദ്ദേശം അനുസരിക്കുക മാത്രമാണ്. സ്ഥാനമോഹത്താലോ അധികാര മോഹത്താലോ അല്ല... പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ വിശ്വാസം.

അതുകൊണ്ട് ഒരു കാര്യം നമ്മൾ ഒരിക്കലും മറക്കരുത് നമ്മൾ വ്യക്തികളോട് മാത്രമല്ല, ഒരു പ്രസ്ഥാനത്തോടാണ് ബന്ധപ്പെട്ടു നിൽക്കുന്നത്.

പാർട്ടി എടുക്കുന്ന തീരുമാനം നമുക്ക് മാനിക്കേണ്ടതും അതിനൊപ്പം നിൽക്കേണ്ടതും നമ്മുടെ കടമയാണ്. കോന്നി നമ്മുടെ അഭിമാനമാണ്...അത് ഒരാളുടെ മണ്ഡലം അല്ല... നമ്മുടെയൊക്കെ പ്രസ്ഥാനത്തിന്റെ ശക്തിയാണ്. അതുകൊണ്ട് പാർട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

ഒരു കാര്യം ഞാൻ ഹൃദയം നിറഞ്ഞ് ഉറപ്പുനൽകുന്നു ഞാൻ എവിടെയായാലും, കോന്നിയിലും ആറ്റിങ്ങലിലും, കേരളം മുഴുവനും യു.ഡി.എഫ് വിജയത്തിനായി നിങ്ങളോടൊപ്പം ഉണ്ടാകും.

നമ്മൾ ഒരുമിച്ച് നിന്നാൽ മാത്രമേ വിജയിക്കാനാകൂ...

നമ്മുടെ ലക്ഷ്യം ഒന്നാണ്... നാം ഒന്നായി നിൽക്കണം

ജനദ്രോഹ ഇടത് ഭരണം അവസാനിപ്പിക്കണം.

നിങ്ങളുടെ സ്‌നേഹവും വിശ്വാസവും എന്റെ ശക്തിയാണ്...

അത് ഞാൻ ഒരിക്കലും മറക്കില്ല.

Tags:    
News Summary - Attingal MP Adoor Prakash Accepts High Command Decision; Withdraws Emotional Facebook Post.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.