അട്ടപ്പാടി കരാർ: വിവരങ്ങൾ നൽകരുതെന്ന് സബ് കളക്ടറുടെ നിർദ്ദേശം

തിരുവനന്തപുരം: അട്ടപ്പാടിയിൽ 2730 ഏക്കർ ആദിവാസി ഭൂമി സ്വകാര്യ ഏജൻസിക്ക് ഫാം ടൂറിസം പദ്ധതി കരാർ നൽകിയത് സംബന്ധിച്ച വിവരങ്ങൾ നൽകരുതെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ നിർദ്ദേശം. 2005 ലെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖകൾ ഫാമിങ് സൊസൈറ്റിയുടെ നിലവിലെ സാഹചര്യം മൂലം സംഘം മാനേജിങ് ഡയറക്ടറുടെ (സബ്കലക്ടറുടെ) അനുമതിയില്ലാതെ നൽകരുതെന്ന് വാക്കാൽ നിർദ്ദേശം ലഭിച്ചുവെന്നാണ് ഫാമിംഗ് സൊസൈറ്റി സെക്രട്ടറി പറയുന്നത്.

അതിനാൽ, നിലവിൽ രേഖകൾ അനുവദിക്കാൻ കഴിയില്ല. അനുമതിക്കായി സബ് കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഇതുസംബന്ധിച്ച് രേഖകൾ തരാമെന്നാണ് സെക്രട്ടറിയുടെ മറുപടി. വിവരാകാശ നിയമം അട്ടിമറിക്കുന്നതാണ് സബ് കലക്ടറുടെ വാക്കാലുള്ള നിർദേശം.

നായമപ്രാകരം പൊതുവിവര ഓഫീസറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. മുകളിലുള്ള മറ്റൊരു ഉദ്യോഗസ്ഥനും രേഖകൾ തടഞ്ഞു വയ്ക്കാൻ ഉത്തരവിടാനോ നിർദ്ദേശം നൽകാനോ അധികാരമില്ല. സബ് കലകറുടെ വാക്കാലുള്ള നിർദേശം വിവരാവകാശ നിയമത്തിന് കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. പൊതുവിവര ഓഫീസറായ സെസൊസൈറ്റി സെക്രട്ടറി ഇത് പാലിക്കേണ്ടതുമില്ല. 

പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥനാണ് സൊസൈറ്റി സെക്രട്ടറി. ആദിവാസി ഭൂമി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥനാണ്. അതുപോലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചുനൽകാൻ അധികാരമുള്ള ഉദ്യോഗസ്ഥനാണ് സബ് കലക്ടർ. ഇവർരണ്ടുപേരും ചേർന്നാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് തൃശൂർമുണ്ടൂരിലെ എൽ.എ.ഹോംസ് എന്ന സ്വകാര്യസ്ഥാപനത്തിന് ആദിവാസി ഭൂമി കരാർ നൽകിയത്.

സൊസൈറ്റിയുടെ ജനറൽ ബോഡി യോഗത്തിലാണ് തീരുമാമെടുത്തതെന്നാണ് സെക്രട്ടറി നൽകുന്ന വിശദീകരണം. അതിനാൽ ജനറൽബോഡി നടന്ന യോഗത്തിലെ ഫയലുകളാണ് മറച്ചുവെക്കുന്നത്. ഫാംടൂറിസം പദ്ധതി നടപ്പാക്കാൻ കരാറെടുത്ത സ്ഥാപനം നേരത്തെ തന്നെ ഫാമിലെനിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ എടുത്തിരുവെന്ന് ആരോപണമുണ്ട്. ആദിവാസികൾക്ക് അനുവദിച്ച വീട് നിർമ്മാണം ഇവർ പാതിവഴിയിൽ ഉപേക്ഷിച്ചുവെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് ഫയലുകളുടെ പകർപ്പുകളാണ് ആവശ്യപ്പെട്ടത്.

ഫാമിങ് സൊസൈറ്റി തുടങ്ങിയ കാലത്ത് വരടിമല ഫാമിൽ 120 ആദിവാസികളെ പുനരധിവസിപ്പിച്ചിരുന്നു. എന്നാൽ വരടിമലയിൽ ആദിവാസികൾക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ പട്ടികവർഗവകുപ്പ് പരാജയപ്പെട്ടു. വാസയോഗ്യമായ വീടും കുടിവെള്ളവും തൊഴിലും ആഹാരവും ലഭിക്കാതെ വന്നപ്പോഴാണ് ആദിവാസികൾ വരടിമല ഉപേക്ഷിച്ച് കോളനികളിലേക്ക് ചേക്കേറിയത്.

അടിമ തുല്യം ജീവിക്കുന്ന ആദിവാസികളുടെ പുനരധിവാസത്തിനാണ് കേന്ദ്രസർക്കാർ നിക്ഷിപ്ത വനഭൂമി അനുവദിച്ചത്. അതാകട്ടെ വ്യവസ്ഥകളോടെ ആയിരുന്നു. ആദിവാസി പുനരധിവാസത്തിനല്ലാതെ മറ്റൊരു പദ്ധതിക്കും ഈ ഭൂമി ഉപയോഗിക്കാൻ പാടില്ല. വയനാട്ടിലെ പൂക്കോട്, സുഗന്ധഗിരി, പ്രിയദർശിനി, കോഴിക്കോട് ^വട്ടച്ചിറ ഫാമുകളിൽ സൊസൈറ്റികൾ പിരിച്ചുവിട്ട് ഭൂമി ആദിവാസികൾക്ക് അഞ്ചേക്കർ വരെ പതിച്ചു നൽകിയതും ഈ വ്യവസ്ഥയോടെയാണ്. അവിടുത്തെ പ്രവർത്തനം ആദിവാസി പുനരധിവാസവ മിഷൻെറ മേൽനോട്ടത്തിലാണ്.

സി.പി.എം ഉന്നത നേതാവിൻെറ സഹോദരി പുത്രൻ്റെ സ്ഥാപനമാണ് കരാറെടുത്ത എൽ.എ ഹോംസ്. അതിനാൽ നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ തലത്തിൽ നടപടി ഉണ്ടാകുന്നില്ല. ഇതിന് പിന്നിലുള്ള അഴിമതി മൂടി വെക്കാനാണ് പട്ടികവർഗ വകുപ്പ് ശ്രമിക്കുന്നത്. സൊസൈറ്റി സെക്രട്ടറിയും ഒറ്റപ്പാലം സബ്കളക്ടർ ചേർന്ന് വിവരവകാശ നിയമപ്രകാരം രേഖകൾ പുറത്തുവിടാൻ വിസമ്മതിക്കുന്നതും അതുകൊണ്ടാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.