കോഴിക്കോട്: ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തി ദീപിക മുഖപ്രസംഗം. ഗോൾവൾക്കർ മുതൽ മോഹൻ ഭാഗവത് വരെ ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എഴുതിയതും പ്രസംഗിച്ചതുമൊക്കെ ലക്ഷ്യം കാണാതെപോയത് നമ്മുടെ ഭരണഘടന കോട്ടപോലെ കവചമൊരുക്കിയതിനാലാണ്. പക്ഷേ, ആ കോട്ടയുടെ കാവൽക്കാരാകേണ്ടിയിരുന്ന ഭരണകൂടത്തിന്റെ നിശബ്ദത, തടയപ്പെട്ടതിനെല്ലാം പിൻവാതിൽ പ്രവേശനം നൽകുകയാണെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നുഎ.
ബി.ജെപി സർക്കാരുകൾക്കു നിവേദനം നൽകിയതുകൊണ്ടു മാത്രംപ്രശ്നപരിഹാരം സാധ്യമല്ല. ക്രിസ്മസിനു വർഗീയവാദികൾ അഴിച്ചുവിട്ട അക്രമങ്ങളെല്ലാം ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കുമെതിരാണ്. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
11 വർഷത്തെ ബിജെപി ഭരണത്തിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണം പുതിയ സംഭവമല്ല. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ പ്രധാനമന്ത്രിയുടെ മൗനവും പുതിയതല്ല. ബിജെപി സർക്കാരുകൾക്കു കൊടുക്കുന്ന നിവേദനങ്ങൾ അവഗണിക്കപ്പെടുന്നതും പുതിയ കാര്യമല്ല. ചേർത്തുവായിക്കുമ്പോൾ പരസ്പരബന്ധം ദൃശ്യമാണ്.
ഹിന്ദുത്വ വർഗീയവാദികൾ പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തപ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർഥിക്കാനെത്തിയത് ഈ രാജ്യത്തെ പൗരന്മാരെ കാണിക്കാനാകില്ല, ഒരു പക്ഷേ വിദേശരാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകും. അല്ലായിരുന്നെങ്കിൽ ആക്രമണങ്ങളെ അപലപിക്കുകയോ അതിനെതിരേ കർശന നിലപാട് സ്വീകരിക്കുകയോ ചെയ്യുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.