തിരുവനന്തപുരം: രണ്ടാഴ്ചയിലേറെ നീണ്ട ഇടവേളക്ക് ശേഷം തിങ്കളാഴ്ച പുനരാരംഭിക്കുമ്പോഴും നിയമസഭയിൽ ശബരിമല സ്വർണക്കൊള്ള ആയുധമാക്കി പ്രതിപക്ഷ പ്രതിഷേധം തുടരും. ഫെബ്രുവരി അഞ്ചിന് സഭ ഇടവേളക്ക് പിരിഞ്ഞതും ശബരിമല സ്വർണക്കൊള്ളയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചായിരുന്നു. അന്ന് നിർത്തിയിടത്ത് നിന്ന് തന്നെ പ്രതിഷേധം പുനരാരംഭിക്കാനാണ് യു.ഡി.എഫ് തീരുമാനം.
ശബരിമല സ്വർണക്കൊള്ളയിൽ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തെന്നെ കോടതി പരാമർശം കൂടി പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കും. ഇതിന് പുറമെ ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാ വീഴ്ച ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ പ്രതിപക്ഷത്തിന് ആയുധങ്ങൾ ഏറെയാണ്.
നവയുഗയാത്രയിലായതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ എത്തില്ല. രാവിലെ പാർലമെന്‍ററി പാർട്ടി യോഗം ചേർന്നായിരിക്കും യു.ഡി.എഫ് സഭയിൽ സ്വീകരിക്കേണ്ട നിലപാടെടുക്കുക. മാർച്ച് 26 വരെ സഭാസമ്മേളനം ചേരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന് മുമ്പ് സഭ പിരിയും.
സഭാ സ്തംഭനം തുടർന്നാൽ അജണ്ടകൾ ഗില്ലറ്റിൻ ചെയ്ത് സഭ ഈ ആഴ്ച പിരിയാനും സാധ്യതയുണ്ട്. നേറ്റിവിറ്റി കാർഡ് സംവിധാനം കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ച തന്നെ സബ്ജക്ട് കമ്മിറ്റി ചേരുകയും ചൊവ്വാഴ്ച ബില്ല് പാസാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ഇതിന് പുറമെ ജൈവവൈവിധ്യ ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനായുള്ള ബില്ല്, കേരള അഡ്വക്കറ്റ്സ് ക്ലാർക്ക് ക്ഷേമനിധി (ഭേദഗതി) ബിൽ, കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ, അബ്കാരി (ഭേദഗതി) ബിൽ എന്നിവയും നാളെ സഭയുടെ പരിഗണനക്ക് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.