കൊച്ചി: നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ നൽകിയ ഹരജി ഹൈകോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. ശിവൻകുട്ടിക്ക് പുറമെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ എന്നിവരുടെ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മാറ്റിയത്.
ഹരജി തീർപ്പാകുംവരെ തിരുവനന്തപുരത്ത് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഇവരുടെ ആവശ്യം നേരത്തേ സിംഗിൾ ബെഞ്ച് നിരസിച്ചിരുന്നു.
2015ൽ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് പ്രതിപക്ഷം തടഞ്ഞതിനെത്തുടർന്നാണ് നിയമസഭയിൽ കൈയാങ്കളി അരങ്ങേറിയത്. ഇവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. 2.5 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കണ്ടെത്തൽ. കേസ് പിൻവലിക്കാൻ 2018ൽ പ്രോസിക്യൂഷൻ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ അപേക്ഷ നിരസിച്ചത് ഹൈകോടതിയും സുപ്രീം കോടതിയും പിന്നീട് ശരിവെച്ചു.
കേസ് റദ്ദാക്കണമെന്നും കുറ്റമുക്തരാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളുടെ ആവശ്യം വിചാരണക്കോടതിയും തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.