അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി, അഷ്റഫ് കടക്കൽ

വാഫി കോഴ്സ് വിദ്യാഭ്യാസരംഗത്തെ വിപ്ലവം, അസംഭവ്യമെന്ന് കരുതിയ പലതും സാധ്യമാക്കാൻ ഹക്കിം ഫൈസി ആദൃശേരിക്ക് കഴിഞ്ഞു -അഷ്റഫ് കടക്കൽ

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇന്നലെ സംഘടനയിൽനിന്ന് പുറത്താക്കിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയുടെ വിദ്യാഭ്യാസമേഖലയിലെ ശ്രമങ്ങളെ പ്രശംസിച്ച് എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ അഷ്റഫ് കടക്കൽ. അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയുടെ നേതൃത്വത്തിൽ തുടങ്ങിയ വാഫി കോഴ്സ് മലബാറിന്റെ വിദ്യാഭ്യാസരംഗത്തെ വിപ്ലവമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്, കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറിയും സമസ്ത മലപ്പുറം ജില്ലാ മുശാവറാ അംഗവുമായ ഹക്കീം ഫൈസിയെ പുറത്താക്കിയത്. സമസ്ത കേരളാ ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിലടക്കം പ്രവർത്തിക്കുന്ന ഫൈസിയെ സംഘടനയുടെ എല്ലാഘടകങ്ങളിൽ നിന്നും പുറത്താക്കിയെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അറിയിച്ചു. ഇതിനുപിന്നാലെയാണ് ഫൈസി നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ കുറിപ്പുമായി അഷ്റഫ് കടക്കൽ രംഗത്തുവന്നത്.

'രണ്ടായിരാമാണ്ട് എന്ന പുതിയ മില്ലേനിയം ആരംഭിക്കുന്നത് ഹക്കീം ഫൈസിയുടെ പുതിയൊരു വിദ്യാഭ്യാസ പരീക്ഷണത്തോടെയായിരുന്നു. വാഫി കോഴ്സ് എന്ന് പരക്കെ അറിയപ്പെട്ട ആ പരീക്ഷണം മലബാറിന്റെ വിദ്യാഭ്യാസരംഗത്തെ മറ്റൊരു വിപ്ലവമായിരുന്നു. 90ലധികം സ്ഥാപനങ്ങളെ കേന്ദ്രീകൃതമായി നയിക്കുന്ന ഒരു സർവകലാശാല സംവിധാനം പോലെ പ്രവർത്തിച്ചുവരികയാണ്. സാമ്പത്തികശേഷി ഇല്ലാത്തവർക്കും വിദ്യാഭ്യാസം അപ്രാപ്യമല്ല എന്നും പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസം കാലഘട്ടത്തിൻറെ അനിവാര്യതയാണ് എന്ന തിരിച്ചറിവിൻറെ കൂടി ഫലസിദ്ധിയായിട്ട് വേണം വാഫി വഫിയ സ്ഥാപനങ്ങളെ കാണാൻ.

ഈ സ്ഥാപനങ്ങളിൽ പഠനം കഴിഞ്ഞ വിദ്യാർഥികൾ ദേശീയതലത്തിൽ മാത്രമല്ല അന്തർദേശീയ രംഗത്തെ പ്രശസ്ത സർവ്വകലാശാലകളിലേക്കും മറ്റും എത്തിപ്പെട്ടത് ഏറെ സന്തോഷത്തോടെയാണ് നോക്കി കണ്ടത്. കേരള പശ്ചാത്തലത്തിൽ, വിദ്യാഭ്യാസരംഗത്ത് അസംഭവ്യമെന്ന് കരുതിയിരുന്ന പലതും സാധ്യമാക്കാൻ ഹക്കിം ഫൈസിയുടെ നേതൃത്വത്തിലുള്ള ടീമിന് ദൈവാനുഗ്രഹത്താൽ സാധിച്ചിരുന്നു എന്നത് ഏറെ പ്രതീക്ഷ നൽകിയ കാര്യമായിരുന്നു' -അഷ്റഫ് കടക്കൽ ​സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

സർവകലാശാലകളുടെ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമി കൗൺസിൽ മാതൃകയിലുള്ള സംവിധാനങ്ങളിലേക്ക് വിദ്യാഭ്യാസ വിചക്ഷണന്മാരെ നിർദേശിക്കാൻ ഹക്കീം ഫൈസി പലപ്പോഴും തന്നോട് ആവശ്യപ്പെട്ടിരുന്നതായും അഷ്റഫ് പറഞ്ഞു.

'അലിഗർ മുസ്‍ലിം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ആയിരുന്ന അബ്ദുൽ അസീസ് സാറിനെ വാഫിയുടെ അക്കാദമി സമിതിയിൽ ഉൾപ്പെടുത്തിയതിന്ശേഷം സമാന അനുഭവ സമ്പത്തുള്ളവരെ തേടി അദ്ദേഹത്തിന്റെ ഫോൺ കോൾ പലപ്പോഴും വരുമായിരുന്നു. പ്രൊഫ. അച്ചുത് ശങ്കർ, ഡോ.എം. എച്ച് ഇല്യാസ് തുടങ്ങിയ പ്രതിഭകളെ അതുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ദൗർഭാഗ്യവശാൽ മറ്റ് പല സംരംഭങ്ങളിലും സംഭവിച്ച പോലെ ആഭ്യന്തര പ്രശ്നങ്ങളും പ്രതിസന്ധികളും ഇതിനെയും ബാധിച്ചു എന്നത് ഏറെ നിരാശപ്പെടുത്തി. പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കണ്ടെത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പ്രസ്ഥാനത്തിനും അതിന് നേതൃത്വം നൽകുന്ന പണ്ഡിതന്മാർക്കും സാധിക്കും എന്ന പ്രതീക്ഷയെ തകിടം മറിച്ചു കൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ കേൾക്കാൻ സാധിച്ചത്.

നാട്ടിലെമ്പാടും മുളച്ചു പൊന്തുന്ന യത്തീംഖാനകളോ അറബി കോളജുകളോ പോലെ ആർക്കും എവിടെയും തുടങ്ങാവുന്ന ഒരു സംരംഭമായിരുന്നില്ല വാഫി സംവിധാനം. അതിനെ ഇന്ന് കാണുന്ന അവസ്ഥയിലെത്തിക്കാൻ സുമനസ്സുകളായ ഒരുപാട് ശുദ്ധാത്മാക്കളുടെ സമർപ്പിതമായ സേവനവും അർപ്പണബോധവും നിർലോഭം ഉണ്ടായിരുന്നിരിക്കണം. ഇതൊക്കെ തകർക്കാൻ അനായാസം ആർക്കും സാധിക്കും; അതിന് വലിയ കഴിവോ ഭാവന സമ്പന്നതയോ നിതാന്ത പരിശ്രമങ്ങളോ ആവശ്യമില്ല എന്ന തിരിച്ചറിവ് ഇതിനൊക്കെ തുരങ്കം വയ്ക്കുന്നവർക്ക് ഇനിയെങ്കിലും ഉണ്ടാവണേ എന്നാണ് എന്റെ പ്രാർഥന' -കടക്കൽ കുറിപ്പിലൂടെ വ്യക്തമാക്കി.

എഴുത്തിന്റെ പൂർണരൂപം വായിക്കാം:

1994ൽ ദേശീയ പ്രവേശന പരീക്ഷയിലൂടെ JNU വിൽ അഡ്മിഷൻ നേടി പഠനം തുടങ്ങിയപ്പോൾ ഒരു കൗതുകത്തിന് മലയാളികളുടെ എണ്ണമെടുത്തു. ആ വർഷം കേരളത്തിൽ നിന്നും 25ൽ താഴെ വിദ്യാർഥികൾ മാത്രമാണ് വിവിധ കോർസുകളിൽ പ്രവേശനം നേടിയത് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി.

എന്നാൽ ഓരോ വർഷം കഴിയുന്തോറും മലയാളി വിദ്യാർത്ഥികളുടെ അനുപാതം വർദ്ധിക്കുന്ന പ്രവണത നമ്മളെയൊക്കെ ഏറെ സന്തോഷിപ്പിച്ചു. അതേസമയം സമന്വയ വിദ്യാഭ്യാസ രംഗത്ത് പലതരം പരീക്ഷണങ്ങൾക്ക് വിവിധ ഗ്രൂപ്പുകൾ കേരളത്തിൽ തുടക്കം കുറിച്ചിരുന്നെങ്കിലും അവിടങ്ങളിൽ നിന്നും ഒരു വിദ്യാർത്ഥി പോലും JNU വിലോ മറ്റു കേന്ദ്ര സർവ്വകലാശാലകളിലോ എത്തിപ്പെടാത്തത് എന്തുകൊണ്ട് എന്നത് ഏറെ കൗതുകത്തോടെയാണ് നമ്മൾ വീക്ഷിച്ചത്, നേരെമറിച്ച് ഉത്തരേന്ത്യയിലെ വിവിധ ഇസ്ലാമിക് സെമിനാരികളിൽ നിന്നും വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ഈ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിരുന്നു.

1999JNU കാമ്പസ് വിട്ട് ഈജിപ്തിലെ അൽ അസ്ഹറിലേക്ക് പോകുന്നതുവരെ ഇതേ അവസ്ഥ തുടർന്നു എന്നാണെന്റെ ഓർമ്മ. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ ജെ.എൻ യുവിലെത്തിയ സുബൈർ ഹുദവി ആണ് പുതിയ ട്രന്റിന് തുടക്കം കുറിച്ച ആദ്യ മലയാളി. അക്ഷര വെളിച്ചം വീശാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ വിപ്ലവത്തിന് ഇന്ന് നേതൃത്വം നൽകുന്ന അദ്ദേഹം മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകനാണ്. തുടർന്നുള്ള വർഷങ്ങളിൽ JNU അടക്കമുള്ള കേന്ദ്ര സർവകലാശാലകളിലേക്ക് ഹുദവികളുടെ ഒഴുക്ക് തന്നെയായിരുന്നു.

മലബാറിൻറെ വിദ്യാഭ്യാസ ചരിത്രത്തിൽ വഴിത്തിരിവ് കുറിച്ച് ഈ സ്ഥാപനം എന്തെന്നറിയാൻ ഞാനും പ്രിയ സുഹൃത്ത് ഷാജഹാൻ മാടമ്പാട്ടും മലപ്പുറം ജില്ലയിലെ ചെമ്മാടുള്ള ദാറുൽഹുദാ ക്യാമ്പസ് ന്ദർശിക്കുകയും ബഹാവുദ്ദീൻ കൂരിയാട് ഉസ്താദുമായി ഏറെ നേരം സംസാരിച്ചു അവരുടെ വിദ്യാഭ്യാസ കരിക്കുലം എന്തെന്നറിയാൻ ശ്രമിക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്തെ പുതിയ ഒരു പരീക്ഷണമാണ് ഹുദവി സംരംഭം എന്ന് മനസ്സിലാക്കിയെങ്കിലും 10+2+3 എന്ന ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ അംഗീകരിക്കാതെ മുന്നോട്ടുപോകാൻ ആവില്ല എന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. ദാറുൽ ഹുദയുടെ വിജയിച്ച വിദ്യാഭ്യാസ പദ്ധതി എന്ന് പറയാവുന്ന ഈ പരീക്ഷണം ഇന്ന് മൂന്ന് ദശകങ്ങൾ പിന്നിട്ടിരിക്കുകയാണ്.

ഒരുപക്ഷേ ഹുദവി കരിക്കുലത്തിന്റെ ചില പരിമിതികൾ മനസ്സിലാക്കിയിട്ടാരിക്കാം നൂതനമായ മറ്റൊരു പദ്ധതിയുടെ അനിവാര്യതയെ കുറിച്ച് അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി എന്ന പണ്ഡിതൻ ചിന്തിച്ചിട്ടുണ്ടാവുക. രണ്ടായിരാമാണ്ട് എന്ന പുതിയ മില്യനിയം ആരംഭിക്കുന്നത് ഹക്കീം ഫൈസിയുടെ പുതിയൊരു വിദ്യാഭ്യാസ പരീക്ഷണത്തോടെയായിരുന്നു. വാഫി കോഴ്സ് എന്ന് പരക്കെ അറിയപ്പെട്ട ആ പരീക്ഷണം മലബാറിന്റെ വിദ്യാഭ്യാസരംഗത്തെ മറ്റൊരു വിപ്ലവമായിരുന്നു.

വളാഞ്ചേരിയിൽ തുടക്കംകുറിച്ച ആ പദ്ധതി ഇന്ന് 90ലധികം സ്ഥാപനങ്ങളെ കേന്ദ്രീകൃതമായി നയിക്കുന്ന ഒരു സർവകലാശാല സംവിധാനം പോലെ പ്രവർത്തിച്ചുവരികയാണ്. സാമ്പത്തികശേഷി ഇല്ലാത്തവർക്കും വിദ്യാഭ്യാസം അപ്രാപ്യമല്ല എന്നും പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസം കാലഘട്ടത്തിൻറെ അനിവാര്യതയാണ് എന്ന തിരിച്ചറിവിൻറെ കൂടി ഫലസിദ്ധിയായിട്ട് വേണം വാഫി വഫിയ സ്ഥാപനങ്ങളെ കാണാൻ. ഈ സ്ഥാപനങ്ങളിൽ പഠനം കഴിഞ്ഞ വിദ്യാർഥികൾ ദേശീയതലത്തിൽ മാത്രമല്ല അന്തർദേശീയ രംഗത്തെ പ്രശസ്ത സർവ്വകലാശാലകളിലേക്കും മറ്റും എത്തിപ്പെട്ടത് ഏറെ സന്തോഷത്തോടെയാണ് നോക്കി കണ്ടത്. ഇതിന് നേതൃത്വം നൽകുന്ന ഹക്കീം ഫൈസി എന്ന സാത്വികനായ പണ്ഡിതനെ അടുത്തകാലത്താണ് നേരിൽ കാണാനും പരിചയപ്പെടാനും അവസരം ഉണ്ടായത്.

സർവ്വകലാശാലകൾക്ക് നേതൃത്വം നൽകുന്ന സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമി കൗൺസിൽ തുടങ്ങിയ മാതൃകയിലുള്ള സംവിധാനങ്ങളിലേക്ക് വിദ്യാഭ്യാസ വിചക്ഷണന്മാരെ നിർദ്ദേശിക്കാൻ അദ്ദേഹം പലപ്പോഴും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ആയിരുന്ന അബ്ദുൽ അസീസ് സാറിനെ വാഫിയുടെ അക്കാദമി സമിതിയിൽ ഉൾപ്പെടുത്തിയതിന്ശേഷം സമാന അനുഭവ സമ്പത്തുള്ളവരെ തേടി അദ്ദേഹത്തിന്റെ ഫോൺ കോൾ പലപ്പോഴും വരുമായിരുന്നു. പ്രൊഫ. അച്ചുത് ശങ്കർ, ഡോ.എം. എച്ച് ഇല്യാസ് തുടങ്ങിയ പ്രതിഭകളെ ഞാൻ അതുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

കേരള പശ്ചാത്തലത്തിൽ, വിദ്യാഭ്യാസരംഗത്ത് അസംഭവ്യമെന്ന് കരുതിയിരുന്ന പലതും സാധ്യമാക്കാൻ ഹക്കിം ഫൈസിയുടെ നേതൃത്വത്തിലുള്ള ടീമിന് ദൈവാനുഗ്രഹത്താൽ സാധിച്ചിരുന്നു എന്നത് ഏറെ പ്രതീക്ഷ നൽകിയ കാര്യമായിരുന്നു. ദൗർഭാഗ്യവശാൽ മറ്റ് പല സംരംഭങ്ങളിലും സംഭവിച്ച പോലെ ആഭ്യന്തര പ്രശ്നങ്ങളും പ്രതിസന്ധികളും ഇതിനെയും ബാധിച്ചു എന്നത് ഏറെ നിരാശപ്പെടുത്തി.

പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കണ്ടെത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പ്രസ്ഥാനത്തിനും അതിന് നേതൃത്വം നൽകുന്ന പണ്ഡിതന്മാർക്കും സാധിക്കും എന്ന പ്രതീക്ഷയെ തകിടം മറിച്ചു കൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ കേൾക്കാൻ സാധിച്ചത്. നാട്ടിലെമ്പാടും മുളച്ചു പൊന്തുന്ന യത്തീംഖാനകളോ അറബി കോളേജുകളോ പോലെ ആർക്കും എവിടെയും തുടങ്ങാവുന്ന ഒരു സംരംഭമായിരുന്നില്ല വാഫി സംവിധാനം. അതിനെ ഇന്ന് കാണുന്ന അവസ്ഥയിലെത്തിക്കാൻ സുമനസ്സുകളായ ഒരുപാട് ശുദ്ധാത്മാക്കളുടെ സമർപ്പിതമായ സേവനവും അർപ്പണബോധവും നിർലോഭം ഉണ്ടായിരുന്നിരിക്കണം. ഇതൊക്കെ തകർക്കാൻ അനായാസം ആർക്കും സാധിക്കും; അതിന് വലിയ കഴിവോ ഭാവന സമ്പന്നതയോ നിതാന്ത പരിശ്രമങ്ങളോ ആവശ്യമില്ല എന്ന തിരിച്ചറിവ് ഇതിനൊക്കെ തുരങ്കം വയ്ക്കുന്നവർക്ക് ഇനിയെങ്കിലും ഉണ്ടാവണേ എന്നാണ് എന്റെ പ്രാർഥന.

Tags:    
News Summary - Ashraf Kadakkal about Abdul Hakeem Faizy Adrisseri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.