തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെ തങ്ങളുടെ നീണ്ടകാലത്തെ ആവശ്യങ്ങൾ ഉടൻ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിൽ ആശ വർക്കർമാർ. ഹോണറേറിയം വർധിപ്പിക്കലടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസം നീണ്ട രാപ്പകൽ സമരം നയിച്ച തൊഴിലാളികളാണ് പുതിയ സർക്കാറിന്റെ നടപടികൾക്കായി കാത്തിരിക്കുന്നത്. അതേസമയം, നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പുതിയ സർക്കാറിനെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം.
പ്രതിദിന വേതനം 700 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ അനുവദിക്കുക, പെൻഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ആദ്യഘട്ടത്തിൽ സി.ഐടിയുവും സി.പി.എം നേതാക്കളും സമരത്തെ തള്ളിപ്പറഞ്ഞതോടെയാണ് പ്രതിപക്ഷം തൊഴിലാളികൾക്ക് പരസ്യ പിന്തുണയുമായി എത്തിയത്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ ഉറപ്പുനൽകിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹോണറേറിയം 1000 രൂപ വർധിപ്പിച്ചതിനെ തുടർന്ന് 2025 നവംബർ ഒന്നിനാണ് ഫെബ്രുവരിയിൽ ആരംഭിച്ച സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. സമരത്തിന്റെ സമ്മർദ്ദഫലമായി കേന്ദ്ര സർക്കാർ ഫിക്സഡ് ഇൻസെന്റീവ് 1500 രൂപയിൽ നിന്ന് 3500 രൂപയായി ഉയർത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കിടയിലും ജനവികാരം മാനിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.