ചിത്രം: ടി.എച്ച്. ജദീർ
തൃശൂർ: കഴിഞ്ഞ പുലിക്കളിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം ഒരു വർഷത്തോടടുത്തിട്ടും ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഇടതുപക്ഷ അംഗങ്ങളുടെ പ്രതിഷേധം. കൗൺസിൽ യോഗത്തിലേക്ക് പുലിമുഖം ധരിച്ചെത്തിയാണ് എൽ.ഡി.എഫ് കൗൺസിലർമാർ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. കേന്ദ്ര ധനസഹായം വൈകുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കൗൺസിലിൽ കടുത്ത വാദപ്രതിവാദങ്ങൾ അരങ്ങേറി.
കോർപറേഷന്റെ നേതൃത്വത്തിലാണ് തൃശൂരിൽ പുലിക്കളി സംഘടിപ്പിക്കുന്നത്. പുലിക്കളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം നൽകാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവരെ വഞ്ചിച്ചുവെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ ആരോപിച്ചു. മൂന്നുലക്ഷം രൂപ വീതം ലഭിക്കുമെന്നു പ്രതീക്ഷിച്ച പുലിസംഘങ്ങൾ ഇപ്പോൾ കടുത്ത നിസ്സഹായാവസ്ഥയിലാണ്. വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്നറിഞ്ഞിട്ടും കേന്ദ്രമന്ത്രി വിഷയത്തിൽ ഇടപെട്ടില്ല. പുലിസംഘങ്ങളെ തെരുവിലേക്ക് തള്ളിവിടുകയാണെന്നും പറയാത്ത മാനദണ്ഡങ്ങളുടെ പേരിൽ സഹായം നിഷേധിക്കരുതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
അതേസമയം, ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ബി.ജെ.പി കൗൺസിലർമാരും സഭയിൽ രംഗത്തുവന്നു. കേന്ദ്ര സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് ഫണ്ട് കിട്ടാതിരിക്കാൻ കാരണമെന്ന് ബി.ജെ.പി കൗൺസിലർ സി. രഘുനാഥ് പറഞ്ഞു. മാനദണ്ഡങ്ങൾ കൃത്യമായി പുലിക്കളിസംഘങ്ങളെ അറിയിക്കേണ്ട ചുമതല കലക്ടർക്കാണ്. മുൻ കലക്ടർ ഈ ചുമതല കൃത്യമായി നിർവഹിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ബി.ജെ.പി കൗൺസിലർമാർ മറുപടി നൽകി.
എന്നാൽ, സാംസ്കാരിക കൂട്ടായ്മകൾക്ക് അർഹതപ്പെട്ട തുക ഉടൻ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ ഇടതുപക്ഷ കൗൺസിലർമാർ ഉറച്ചുനിന്നതോടെ കൗൺസിൽ യോഗം പ്രക്ഷുബ്ധമായി. മാസങ്ങൾ പലത് കഴിഞ്ഞിട്ടും ഫണ്ട് നൽകാത്തതിന്റെ യഥാർത്ഥ കാരണം ബി.ജെ.പി വ്യക്തമാക്കണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.