തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതിക്കാർക്കെതിരായ പോലീസ് അതിക്രമ കേസുകൾ ഉടൻ തീർപ്പാക്കണം എന്ന് ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ അരുൺ ഹാൽദാർ. പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട 15 കേസുകൾ കമീഷൻ പരിഗണിച്ചിട്ടുണ്ടെന്നും നടപടി റിപ്പോർട്ട് നൽകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതിക്കാരുടെ തീർപ്പാകാതെയുള്ള മറ്റ് 13 കേസുകൾ കമീഷൻ പരിഹരിച്ചതായും ബാക്കിയുള്ള കേസുകൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയതായും ഹാൽദർ പറഞ്ഞു. പട്ടികജാതിക്കാർക്കെതിരായി എന്തെങ്കിലും അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ, സ്ഥലം സന്ദർശിച്ച് പട്ടികജാതിക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് എൻ.സി.എസ്.സി വൈസ് ചെയർമാൻ പറഞ്ഞു. ദേശീയ, സംസ്ഥാന പട്ടികജാതി കമീഷനുകൾ പരാതികൾ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവോജി, ഡയറക്ടർ ജി സുരേഷ് കുമാർ ബാബു, എൻ.സി.എസ്.സി സീനിയർ ഇൻവെസ്റ്റിഗേറ്റർ ജി. ധന്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.