വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അമേരിക്കന്‍ പൗരന്മാരുടെ പണംതട്ടുന്ന സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കി അമേരിക്കന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണംതട്ടുന്ന സംഘത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ പൊലീസ് തിരയുന്നു. പിടിയിലായ സംഘത്തില്‍നിന്ന് 67 ക്രെഡിറ്റ് കാര്‍ഡുകള്‍, ഏഴു മൊബൈല്‍ ഫോണുകള്‍, ടാബ്, ലാപ്ടോപ്, സ്വയ്പ് മെഷീന്‍ എന്നിവയും രണ്ടു കാറും ഒരു ബൈക്കും പിടിച്ചെടുത്തു.

കണ്ണൂര്‍ ചെറുകുന്ന് കൊട്ടിലവളപ്പില്‍ കെ.വി. ബഷീര്‍ (31), കാസര്‍കോട് തളങ്കര കടവത്ത് താമസിക്കുന്ന ഹിദായത്ത് നഗര്‍ ചെട്ടുംകുഴി തൗസിഫ് മഹല്ലിലെ മുഹമ്മദ് നജീബ് (24), കണ്ണൂര്‍ ചെറുകുന്ന് കൊട്ടിലവളപ്പിലെ കെ.വി. അബ്ദുറഹ്മാന്‍ (30), മുളിയാര്‍ മൂലയടുക്ക എ.എം വീട്ടില്‍ എ.എം. മുഹമ്മദ് റിയാസ് (22), മുളിയാര്‍ മൂലയടുക്കം അബ്ദുല്‍ മഹ്റൂഫ് ബാസിത്ത് അലി (ബാസിത്ത് 20) എന്നിവരെയാണ് കാസര്‍കോട് സി.ഐ സി.എ. അബ്ദുറഹീമിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുംബൈ സ്വദേശി സെയ്ഫ്, ഉപ്പള സ്വദേശി നിഷാദ് എന്നിവരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

അമേരിക്കയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് ഓണ്‍ലൈന്‍വഴി ലഭിക്കുന്ന അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍നമ്പര്‍ എന്നിവ റൈറ്റിബിള്‍ സ്വയ്പ് മെഷീന്‍ ഉപയോഗിച്ച്  വ്യാജ ക്രെഡിറ്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തി ജ്വല്ലറി ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങളില്‍നിന്ന് വിലകൂടിയ സാധങ്ങള്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. പിടിയിലായ നജീബ് നേരത്തെ പുണെയില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് വഴി പണം തട്ടിയ കേസില്‍ അറസ്റ്റിലായ ന്യൂമാന്‍െറ സഹോദരനാണ്. അമേരിക്കയിലെ രഹസ്യകേന്ദ്രത്തിലിരുന്ന് തദേശിയരായ വന്‍കിടക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുസംഘത്തിന് ഓണ്‍ലൈന്‍വഴി ചോര്‍ത്തിനല്‍കുന്നത് ഉത്തര്‍പ്രദേശ് സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പൊലീസ് അന്വേഷിക്കുന്ന ഉപ്പള സ്വദേശി നിഷാദ് ഒന്നര വര്‍ഷം മുമ്പ് ദുബൈയില്‍ സമാനരീതിയില്‍ 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതിന് തടവുശിക്ഷ അനുഭവിച്ചയാളാണെന്ന് പൊലീസ് അറിയിച്ചു. സംഘം കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്ക് എത്തിയതായി ജില്ല പൊലീസ് മേധാവി തോംസണ്‍ ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വാഹനപരിശോധക്കിടെയാണ് ഇവരെ പിടികൂടിയത്. നഗരത്തിലെ പെട്രോള്‍ ബങ്കുകളിലും നായന്മാര്‍മൂലയിലെ ബേക്കറിയിലുമടക്കം നാലു ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പ്രതികള്‍ മൊഴിനല്‍കിയതായി പൊലീസ് അറിയിച്ചു. ബംഗൂളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്താത്ത വ്യാജ ക്രെഡിറ്റ് കാര്‍ഡുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്.

സ്വര്‍ണക്കടകളില്‍നിന്ന് വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ആഭരണങ്ങള്‍ മറിച്ചുവിറ്റാണ് സംഘം പണം സമ്പാദിക്കുന്നത്. ഇതിന്‍െറ പകുതിവിഹിതം ഒളിവിലുള്ള മുംബൈ സ്വദേശി സെയ്ഫ് മുഖേന സംഘത്തിലെ സൂത്രധാരനായ യു.പി സ്വദേശിക്ക് നല്‍കുയാണെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

 

Tags:    
News Summary - arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.