മുറിച്ചെടുത്തത് ഏറ്റവും വരുമാനമുള്ള മേഖല; മംഗളൂരു സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നത് കേരളത്തിന് വൻ നഷ്ടം

പാലക്കാട്: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽനിന്ന് വേർപ്പെടുത്താൻ നേരത്തേ തന്നെ സമ്മർദം തുടങ്ങിയിരുന്നു. ഇത്തരമൊരു ആവശ്യം 2024 മുതൽ കർണാടകയിൽ നിന്നുള്ള ജനപ്രതിനിധികൾ ഉന്നയിച്ചുവരുന്നത് വാർത്തയായിരുന്നു.

എന്നാൽ റെയിൽവേ ആദ്യം ഇത് നിരസിച്ചിരുന്നു. മംഗലാപുരം കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപവത്കരിക്കണമെന്നായിരുന്നു കർണാടകയിൽ നിന്നുള്ള എം.പിമാരുടെയും, മറ്റ് ജനപ്രതിനിധികളുടെയും ആവശ്യം. എന്നാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാൽ പച്ചക്കൊടി കിട്ടിയിട്ടില്ല. പുതിയ ഡിവിഷൻ രൂപവൽക്കരണം നീണ്ടുപോകുകയാണെങ്കിൽ മംഗലാപുരത്തെ മൈസൂരു ഡിവിഷന്‍റെ ഭാഗമാക്കണമെന്നും നിർദേശമുണ്ടായിരുന്നു. പാലക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനം മംഗലാപുരത്ത് നിന്നാണ്. ഏറെ വരുമാനമുള്ള പനമ്പൂർ തുറമുഖം, മംഗലാപുരം റിഫൈനറി, മംഗളുരു സെൻട്രൽ, ജങ്ഷൻ സ്‌റ്റേഷനുകൾ വേർപ്പെടുത്തുന്നതോടെ വരുമാനത്തിൽ മുന്നിലുള്ള പാലക്കാട്‌ ഡിവിഷൻ ഏറെ പിന്നോട്ട് പോകും.

കൂടാതെ വരുമാനം കുറവുള്ള പല സ്‌റ്റേഷനുകളും ഇല്ലാതാകുന്ന അവസ്ഥ പോലും വരും. പാലക്കാട് നിന്ന്‌ 588 കി.മീ. ലൈൻ കൂട്ടിച്ചേർത്ത്‌ സേലം ഡിവിഷൻ രൂപീകരിക്കാൻ ശ്രമം നടന്നപ്പോഴും അതുസംബന്ധിച്ച വാർത്തകൾ ആദ്യം റെയിൽവെ കേന്ദ്രങ്ങൾ നിഷേധിച്ചിരുന്നു, താമസിയാതെ ഡിവിഷൻ പ്രഖ്യാപനം വരികയായിരുന്നു.

കേരളത്തിന് സ്വന്തം റയിൽവേ സോൺ എന്ന ആവശ്യമുയരുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ നിലവിലെ റയിൽ സാഹചര്യങ്ങൾക്കു തന്നെ വൻ ആഘാതമേൽപിച്ച്, പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ചിരിക്കുന്നത്. മംഗളൂരു ഉൾപ്പെടെ ബന്ധപ്പെട്ട റെയിൽവേ മേഖലകൾ പുനഃക്രമീകരിച്ച് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷന്റെ കീഴിലേക്ക് മാറ്റാനാണ് തീരുമാനം. റെയിൽവേ ബോർഡ് ഇന്നലെ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് മാറ്റങ്ങൾ വ്യക്തമാക്കിയത്. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ പുതിയ ഭരണപരിധി പ്രാബല്യത്തിൽ വരും.

ഇതുപ്രകാരം മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റും. ഇതോടെ ദക്ഷിണ പശ്ചിമ റെയിൽവേയും ദക്ഷിണ റെയിൽവേയും തമ്മിലുള്ള ഇന്റർചേഞ്ച് പോയന്റ് ഉള്ളാളിലേക്ക് മാറും. മംഗളൂരു മേഖലയിലെ റെയിൽവേ ഭരണസംവിധാനത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന സുപ്രധാന ഭരണപരിഷ്‌കരണമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്. ദക്ഷിണ റെയില്‍വേയിൽപെട്ട ഉള്ളാൾ മുതൽ മംഗലാപുരം ഉൾപ്പെടുന്ന പ്രദേശങ്ങൾ ദക്ഷിണ പശ്ചിമ റെയില്‍വേയിൽ ലയിക്കുന്നതോടെ ദക്ഷിണ റെയില്‍വേക്കും കേരളത്തിനും നഷ്ടമാണ് സംഭവിക്കുക.

Tags:    
News Summary - Transferring Mangaluru station to Mysore division is a huge loss for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.