തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുകയെന്ന എൽ.ഡി.എഫ് സംസ്കാരത്തിന് വിരുദ്ധമാണ് പ്രതിപക്ഷ നേതാവിന്‍റെ ഏകപക്ഷീയമായ പ്രസ്താവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ ഉപനേതാവ് ആരെന്നത് സംബന്ധിച്ച് സ്പീക്കർക്ക് താൻ ഒരു കത്ത് നൽകേണ്ട താമസം മാത്രമേയുള്ളൂവെന്നും, ആ കത്തിൽ ഒരു സി.പി.എം നേതാവിൻ്റെ പേരായിരിക്കുമെന്നും പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി.
"ഇങ്ങനെയൊരു വിഷയത്തിൽ സഖാവ് പിണറായി വിജയൻ അപ്രകാരം പറയുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അഥവാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതക്കും നിരക്കുന്ന പ്രസ്താവനയല്ല. തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുക എന്നതാണ് എൽ.ഡി.എഫിൻ്റെ പൊതുവായ രാഷ്ട്രീയ രീതി. ചർച്ചക്ക് വിധേയമായി മാറ്റിവെച്ച വിഷയത്തിൽ അദ്ദേഹം ഏകപക്ഷീയമായി അങ്ങനെ പറഞ്ഞുവെങ്കിൽ അത് മുന്നണിയുടെ സംസ്കാരത്തിന് നിരക്കുന്നതല്ല"- ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃ പദവി എൽ.ഡി.എഫിൽ നിലവിൽ തർക്കവിഷയമാണെന്നും സി.പി.എം-സി.പി.ഐ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഇടപെട്ടിട്ടുള്ള വിഷയമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഉപനേതാവിനെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തർക്കം മറനീക്കി പുറത്തുവരുന്നതാണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.