ഉറുമ്പിനെ നശിപ്പിക്കാനെന്ന് പറഞ്ഞ് ഡീസൽ വാങ്ങിയത് അർച്ചനയെ കൊല്ലാനെന്ന് പിതാവ്

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശിനി അർച്ചനയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മാതാപിതാക്കൾ. ഉറുമ്പിനെ നശിപ്പിക്കാനെന്ന് പറഞ്ഞ് കുപ്പിയില്‍ ഡീസലുമായാണ് ഭർത്താവ് സുരേഷ് വീട്ടിലെത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചില ദിവസങ്ങളില്‍ മദ്യപിച്ചെത്തി സുരേഷ് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് അർച്ചന പറഞ്ഞിരുന്നു. മകളുടേത് പ്രണയ വിവാഹമായിരുന്നു. മകള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത കാര്യമായതിനാല്‍ എന്നോട് ഇക്കാര്യങ്ങളൊന്നും പറയാറില്ല. സുരേഷിന്‍റെ അച്ഛന്‍ പണം ചോദിച്ചിരുന്നു.

ഉറുമ്പിന്‍റെ പേരില്‍ ഡീസല്‍ വാങ്ങിയത് അർച്ചനയെ കൊലപ്പെടുത്താനാവണം. മകളൊരിക്കലും ആത്മഹത്യ ചെയ്യില്ല. വിവാഹത്തെ ചൊല്ലി സുരേഷിന്‍റെ വീട്ടില്‍ കുടുംബ വഴക്കുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തിയതാണ്. നമ്മുടെ മുന്നില്‍ സ്‌നേഹം അഭിനയിച്ച ശേഷമാണ് ഇത് ചെയ്തത്. തലേദിവസം സുരേഷ് വീട്ടിൽ ഡീസൽ വാങ്ങിവെച്ചതിൽ ദുരൂഹതയുണ്ടെന്നും അശോകന്‍ പറയുന്നു.

സുരേഷിന്‍റെ വീട്ടുകാര്‍ നിരന്തരം തങ്ങളോട് പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് 24കാരി അർച്ചനയെ തിരുവനന്തപുരം വെങ്ങാനൂരിലെ ഭർത്താവിന്‍റെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. കോവളത്തെ വാടകവീട്ടിലാണ് അർച്ചനയും ഭർത്താവ് സുരേഷും കഴിഞ്ഞിരുന്നത്.

സംഭവത്തിന് ശേഷം പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട സുരേഷ് പിന്നീട് പിടിയിലായി. സുരേഷ് ഡീസലുമായി പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിലായിരുന്നു ഇരുവരുടെയും വിവാഹം.

Tags:    
News Summary - Archana's Father Ashokan react to His daughter death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.