ജിദ്ദ: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിച്ചു. കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ച് ആയിരത്തിലേറെ തീർഥാടകരാണ് മനമുരുകിയ പ്രാർഥനകളോടെ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ സമ്മേളിച്ചത്. മലയാളികളടക്കം ഏതാനും ഇന്ത്യക്കാരും ഹാജിമാരിലുണ്ട്. ലോകത്തിെൻറ നാനാദിക്കുകളിൽ നിന്ന് ദശലക്ഷങ്ങൾ സംഗമിക്കുന്ന ഇടമായ അറഫ മൈതാനത്ത് ഇത്തവണ വളരെ കുറച്ച് തീർഥാടകരാണ് സമ്മേളിച്ചത്. 60 ബസുകളിലായാണ് മിനയിൽ നിന്ന് തീർഥാടകരെ എത്തിച്ചത്. വ്യാഴാഴ്ച രാവിലെ 10ഒാടെ ഇവർ അറഫയിലെത്തി. ഉച്ചവരെ മസ്ജിദുന്നമിറയിൽ പ്രാർഥനയിൽ കഴിഞ്ഞുകൂടി.
അറഫ പ്രസംഗത്തിനും നമസ്കാരത്തിനും മുതിർന്ന പണ്ഡിത സഭാംഗവും സൗദി റോയൽ കോർട്ട് ഉപദേഷ് ടാവുമായ ശൈഖ് അബ്ദുല്ല ബിൻ സുലൈമാൻ അൽമനീഅ് നേതൃത്വം നൽകി. െഎഹിക ജീവിതം വിപത്തുകളിൽ നിന്നും മുക്തമല്ലെന്നും അപ്പോഴെല്ലാം ക്ഷമ അലവംബിക്കുകയാണ് ദൈവഭക്തരുടെ സ്വഭാവമെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
അറഫ പ്രസംഗത്തിനും നമസ്കാരത്തിനും ശേഷം ജബലുറഹ്മക്കടുത്ത് ഒരുക്കിയ വിശാലമായ ആറ് തമ്പുകളിലേക്ക് തീർഥാടകരെ കൊണ്ടുപോയി. ഖുർആൻ പാരായണം ചെയ്തും പാപമോചനത്തിനും ആത്മവിശുദ്ധിക്കും കോവിഡ് എന്ന മഹാമാരിയിൽ നിന്ന് രക്ഷതേടിയും സൂര്യാസ്തമയം വരെ പ്രാർഥനയിൽ മുഴുകിയാണ് അറഫയിൽ നിന്ന് മടങ്ങിയത്. രാത്രി മുസ്ദലിഫയിലെത്തുന്ന തീർഥാടകർ അവിടെ രാപാർത്ത് വെള്ളിയാഴ്ച വീണ്ടും മിനയിലെത്തും. ജംറത്തുൽ അഖബയിൽ കല്ലേറ് നടത്തും. ബലിയറുക്കലും തലമുണ്ഡനവും ത്വവാഫ് ഇഫാദയും പൂർത്തിയാക്കി രണ്ട് ദിനങ്ങൾ കുടി മിനയിൽ തങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.