തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം എം.എൽ.എയും മുൻ മന്ത്രിയുമായ എ. ആന്റണി രാജു സമർപ്പിച്ച അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിലെ വാദം തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ഫെബ്രുവരി രണ്ടിന് പരിഗണിക്കും.
ജനുവരി മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി എ. ആന്റണി രാജുവിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപ്പീലാണ് കോടതി ഫയലിൽ സ്വീകരിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്.
കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി. പൊതുസേവകന്റെ നിയമലംഘനം, ഐ.പി.സി 409 -സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ, ഐ.പി.സി 34- പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യൽ എന്നീ ആറു വകുപ്പുകളിൽ കുറ്റം തെളിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.