അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല; ടിനി ടോമിനെതിരായ പരാതിയിൽ നിർണായക മൊഴി

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്‍റെ മകനെ അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്നെ ആരും മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് രാജീവ് കുടപ്പനകുന്നിലിന്റെ മകൻ തന്നെ വ്യക്തമായ മൊഴി നൽകി.

തനിക്കെതിരെ ഇത്തരം വ്യാജമായ പ്രചാരണങ്ങൾ നടത്തി ടിനി ടോം അധിക്ഷേപിക്കാൻ ശ്രമിച്ചെന്നായിരുന്നു അൻസിബയുടെ പരാതി. ഈ പരാതിയിന്മേൽ നടന്ന അന്വേഷണത്തിലാണ് ആരോപണവിധേയനായ വ്യക്തി തന്നെ ടിനി ടോമിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് മൊഴി നൽകിയിരിക്കുന്നത്. താരസംഘടനയായ 'അമ്മ'യുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട് അൻസിബ ഉന്നയിച്ച ചില വിയോജിപ്പുകൾക്ക് പിന്നാലെയാണ് സംഘടനയ്ക്കുള്ളിൽ വലിയ ഭിന്നത രൂപപ്പെട്ടത്. 'അമ്മ' പോലുള്ള ഒരു മതേതര സംഘടന ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അൻസിബ ജനുവരി 14-ന് ഇമെയിൽ വഴി നേതൃത്വത്തെ അറിയിച്ചത്. ഈ നിലപാടിന്റെ പേരിൽ ടിനി ടോം തന്നെ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചതായും, മതം മാറ്റാൻ ശ്രമിച്ചെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയതായും നടി ആരോപിച്ചിരുന്നു.

അൻസിബയുടെ വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ വെണ്ണല ക്ഷേത്രത്തിൽ നിന്നും 70 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് സ്വീകരിച്ചാണ് 'അമ്മ' കുടുംബസംഗമം നടത്തിയത്. ഈ സംഭവങ്ങൾക്ക് പിന്നാലെ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാവുകയും, നിലവിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പോലും പൂർത്തിയാക്കാൻ കഴിയാത്ത വിധം 'അമ്മ' വലിയ പ്രതിസന്ധി നേരിടുകയുമാണ്. അതിനിടെ അൻസിബയ്ക്ക് പിന്നിൽ വർഗീയ ശക്തികളുണ്ടെന്ന് ആരോപിച്ച് നടി ലക്ഷ്മിപ്രിയ 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മതംമാറ്റ ആരോപണത്തിൽ അനുകൂലമായ മൊഴി പുറത്തുവന്നത് അൻസിബയുടെ നിയമപരമായ പോരാട്ടത്തിന് കൂടുതൽ കരുത്തുപകരുന്നതാണ്.

Tags:    
News Summary - Ansiba did not attempt religious conversion; a crucial statement in the complaint against Tini Tom.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.