വനിതാ മാധ്യമപ്രവർത്തകർക്ക് അശ്ലീല കത്ത് അയക്കുന്ന അജ്ഞാതൻ; പരാതിയുമായി മാധ്യമ പ്രവർത്തക

കോഴിക്കോട്: കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു അജ്ഞാതൻ സ്ഥിരമായി അശ്ലീല കത്തുകൾ അയക്കുന്നതായി പരാതി. ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് ഇയാൾ സ്ഥിരമായി കത്തായി അയക്കുന്നത്. മാതൃഭൂമി ഡോട്ട് കോമിലെ നിലീന അത്തോളിയാണ് ഇതിനെതിരെ പരസ്യമായി രംഗത്തുവന്നത്. സമാന അനുഭവങ്ങൾ നേരിട്ട നിരവധി വനിത മാധ്യമ പ്രവർത്തകരെ തനിക്കറിയാമെന്നും നിലീന ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വെളിപ്പെടുത്തുന്നു.

പേരോ മേൽവിലാസമോ ഇല്ലാതെയാണ് ഇയാൾ കത്തുകൾ അയക്കുന്നത്. നിലീനയുടെ പോസ്റ്റിന് മറുപടിയായി സമാന അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞുകൊണ്ട് മറ്റ് വനിത മാധ്യമ പ്രവർത്തകരും രംഗത്തെത്തി. വനിത മാധ്യമപ്രവർത്തകർ ബൈലൈനോടുകൂടി വാർത്തകൾ എഴുതുന്നതിനോട് അടുത്ത ദിവസങ്ങളിലാണ് ഇയാളുടെ ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ കത്ത് ലഭിക്കാറുള്ളത്.

പണ്ട് ദിലീപിനെ പിന്തുണച്ചുകൊണ്ട് ജയിലിലേക്ക് പ്രമുഖര്‍ ഒഴുകിയപ്പോള്‍ 'കുറ്റാരോപിതന്‍ ആപത്തില്‍ പെട്ടവനും നടി ഇരയുമായ സിനിമാക്കാലം' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയതിനെ തുടർന്നാണ് ഇയാളുടെ കത്ത് ലഭിച്ചതെന്ന് നിലീന പറയുന്നു. വ്യക്തമായ മേൽവിലാസം ഇല്ലാത്തതിനാൽ തന്നെ ഇതേക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായിട്ടില്ലെന്നും മാധ്യമപ്രവർത്തകർ പറയുന്നു. 

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യമായി കിട്ടിയ അശ്ലീല സ്തീവിരുദ്ധ ഭീഷണികത്ത് ദിലീപ് വിഷയവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. പണ്ട് ദിലീപിനെ പിന്തുണച്ചുകൊണ്ട് ജയിലിലേക്ക് പ്രമുഖര്‍ ഒഴുകിയപ്പോള്‍

"കുറ്റാരോപിതന്‍ ആപത്തില്‍ പെട്ടവനും നടി ഇരയുമായ സിനിമാക്കാലം" എന്ന

തലക്കെട്ടിൽ ഒരു ലേഖനം പത്രത്തിലെഴുതിയിരുന്നു.ആ സമയത്താണ് ആദ്യമായി ഒരു സ്ത്രീ വിരുദ്ധ അശ്ലീല ഭീഷണിക്കത്ത് എന്നെത്തേടിയെത്തുന്നത്. അതന്ന് പല മാധ്യമങ്ങളിലും വാര്‍ത്തയുമായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി സി.പിനായര്‍ അടക്കമുള്ള പ്രമുഖരായവരുടെയും അല്ലാത്തവരുടെയും അഭിനന്ദന കത്തുകള്‍ കിട്ടിയതിനാൽ തന്നെ അതിനിടയില്‍ വന്ന ആ അശ്ലീലക്കത്തിനെ അവഗണിച്ചുവിടുകയായിരുന്നു. പക്ഷെ ഇപ്പോള്‍ എന്നെ അലട്ടുന്നതിതൊന്നുമല്ല.

എപ്പോഴൊക്കെ എനിക്ക് അവാര്‍ഡ് കിട്ടുന്നോ എപ്പോഴൊക്കെ എന്റെ ആര്‍ട്ടിക്കിള്‍ പത്രത്തിലോ ഗൃഹലക്ഷ്മിയിലോ മറ്റ് മാതൃഭൂമി വെര്‍ട്ടിക്കലുകളിലോ വരുന്നോ അപ്പോഴൊക്കെ ഭീകരമായവിധം അശ്ലീലം കലര്‍ന്ന കത്ത് തുടര്‍ച്ചയായി ഒരേയാളില്‍ നിന്ന് എനിക്ക് കഴിഞ്ഞ ഏതാനും വര്‍ഷമായി കിട്ടിക്കൊണ്ടിരിക്കുകയാണ്. അശ്ലീലമെന്നൊക്കെ പറഞ്ഞാല്‍ അശ്ലീത്തിന്റെ അങ്ങേയറ്റമാണ് കത്തുകള്‍. വീര്യം കൂടിയ ഓക്കാനമുണ്ടാക്കുന്ന അശ്ലീലം ചുവന്ന മഷികൊണ്ടെഴുതുന്നത് അയാളുടെ ഒരു ശീലമാണ്. പല കത്തുകളും മുഴുവനും വായിച്ചിട്ടില്ല. പ്രത്യേകിച്ച് 20ഉം 10ഉം പേജുകളൊക്കെയുള്ള കത്ത് വായിക്കാനുള്ള സമയമൊന്നും എനിക്കില്ല എന്നത് തന്നെ കാരണം. ഞരമ്പുരോഗിയുടെ ജല്പനമായി അവഗണിച്ചു വിടുകയായിരുന്നു ഇത്രനാളും ആ കത്തുകളത്രയും.

എന്നാല്‍ അടുത്ത കാലത്തായി വരുന്ന കത്തുകളുടെ മട്ടും ഭാവവും മാറി. ഒരു തരം വെര്‍ബല്‍ റേപ്പാണ് ഇപ്പോൾ നടക്കുന്നത്. പത്രത്തില്‍ വരുന്ന എന്റെ ഫോട്ടോയെ റേപ് ചെയ്ത വിധം വരെ അതിലുണ്ട്. അത്രമാത്രം ഭീതിതമായ ഭാവനകളാണയാള്‍ക്ക്. എന്നെ ആശങ്കപ്പെടുത്തിയതിതൊന്നുമല്ല. അയാള്‍ അയാളുടെ അമ്മയെ റേപ് ചെയ്ത വിവരവും ഒരു ദിവസം എനിക്ക് കിട്ടിയ കത്തിലുണ്ടായിരുന്നു. ഭാവനയാകാം അല്ലാതെയുമിരിക്കാം. എന്നിരുന്നാലും അയാളുടെ വീട്ടിലെ അമ്മയടക്കമുള്ള പെണ്ണുങ്ങള്‍ നേരിടുന്ന ഗാര്‍ഹിക ലൈംഗിക പീഡനം എന്തായിരിക്കുമെന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അങ്ങിനെയൊരാളില്‍ നിന്ന് ഒരു പറ്റം സ്ത്രീകളെ രക്ഷിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.

പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. അവര്‍ അവഗണിക്കാനൊന്നും പറഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണ്. പേരും ഊരുമൊന്നുമില്ല കത്തില്‍. ഒരു കത്തിന്റെ ഉറവിടം മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യയൊന്നും ഈ നാട്ടിലില്ലേ. വിവാദവും വാര്‍ത്തയുമൊന്നുമാവേണ്ട. എനിക്ക് ഈ വിഷയത്തിലൊരു പരിഹാരം വേണം. അയാളുടെ വീട്ടില്‍ സ്ത്രീകളുണ്ടെങ്കില്‍ അവരെ അയാളില്‍ നിന്ന് രക്ഷിക്കണം. അതാണെന്റെ ആവശ്യം. അത് മാത്രം. പറ്റുമെങ്കില്‍ അയാള്‍ക്ക് മാനസികാരോഗ്യ ചികിത്സയും.

അയാൾക്കു ചുറ്റുമുള്ള പെണ്ണുങ്ങളെ രക്ഷിക്കാനും നടക്കാന്‍ സാധ്യതയുള്ള റേപ്പുകള്‍ തടയാനും ആ ഒരു പോംവഴി മാത്രമേ ഞാന്‍ കാണുന്നുള്ളൂ.

സഹായിക്കണം നമുക്കവരെ.

Tags:    
News Summary - Anonymous sender of obscene letters to women journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.