അപകടത്തിൽ മരിച്ച ബിജുവിന്‍റെ ബന്ധു അഞ്ജു

‘വലിയ ശബ്ദം കേട്ടു, പിന്നാലെ ചേച്ചിയുടെ കരച്ചിലും; ഓടി രക്ഷപ്പെടാൻ തോന്നിയില്ല, സ്ഥലത്താകെ പൊടിപടലം’

അടിമാലി: ഒരാളുടെ ജീവൻ നഷ്ടപ്പെട്ട കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ദേശീയപാതക്കായി മണ്ണ് നീക്കം ചെയ്തതിനെ തുടർന്നാണ് വിള്ളൽ ഉണ്ടായതെന്ന് അപകടത്തിൽ മരിച്ച ബിജുവിന്‍റെ സഹോദരിയും അയൽവാസിയുമായ അഞ്ജു പറയുന്നു.

'ഒമ്പതേമുക്കാലിനും പത്തരക്കും ഇടയിലാണ് അപകടം സംഭവിച്ചത്. എല്ലാവരോടും മാറി താമസിക്കാൻ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. വീട് അത്ര സുരക്ഷിതമല്ലെന്ന് ബിജു ചേട്ടൻ പറഞ്ഞിരുന്നു. അപ്പോൾ തന്നെ ഇവിടെ താമസിക്കേണ്ടെന്നും തറവാട് വീട്ടിൽ നിൽക്കാമെന്നും അവരോട് പറഞ്ഞു.

ബിജുവും സന്ധ്യയും ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിക്കാൻ ബിജുവും സന്ധ്യവും സ്വന്തം വീട്ടിലേക്ക് പോയതാണ്. തിരിച്ചുവരാൻ പല തവണ ഫോണിൽ വിളിച്ചു പറഞ്ഞു. ഭക്ഷണം കഴിച്ചിട്ട് വരാമെന്ന് അവർ പറഞ്ഞു.

പെട്ടെന്ന് വലിയ ശബ്ദം കേട്ടപ്പോഴാണ് ഓടി ചെന്നത്. വീടിരുന്ന സ്ഥലത്ത് മുഴുവൻ പൊടിപടലം മാത്രം. സന്ധ്യ ചേച്ചിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. ബിജു ചേട്ടന്‍റെ ശബ്ദം കേട്ടില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ പതറിപ്പോയി.

അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഞാൻ ഉറക്കെ കരഞ്ഞു. ദേശീയപാത ജീവനക്കാർ സ്ഥലത്ത് ഉണ്ടായിരുന്നു. അവർ ഓടി രക്ഷപ്പെടാൻ പറഞ്ഞു. സന്ധ്യ ചേച്ചി കരയുമ്പോൾ ഓടി രക്ഷപ്പെടാൻ തോന്നിയില്ല. ഞാൻ 112ൽ വിളിച്ചു. അപ്പോഴേക്കും വഴിയിലെ മണ്ണിടിഞ്ഞു. ജെ.സി.ബി വരാൻ താമസമുണ്ടായി -അഞ്ജു പറഞ്ഞു.

അടിമാലിയിലെ അപകടത്തിൽ കൂമ്പൻപാറ ലക്ഷം വീട് നിവാസിയായ ബിജുവാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാര്യ സന്ധ്യ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ആറര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷനമാണ് ബിജുവിനെ പുറത്തെടുത്തത്. സന്ധ്യയുടെ കാലിനാണ് പരിക്കേറ്റത്.

രക്ഷാപ്രവർത്തകർ എത്തി സന്ധ്യയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് പൊലീസിന്‍റെ നിർദേശപ്രകാരം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും കോൺക്രീറ്റ് പാളികളും നീക്കി. 3.27ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്.

ശനിയാഴ്ച പകൽ ഉന്നതി കോളനിക്ക് മുകൾ ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് 22ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപാർപ്പിച്ചിരുന്നു.

Tags:    
News Summary - Anju rememebr Adimali Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.