അമിത് ഷാക്ക് വേണ്ടി എന്തിന് റോഡ് ടാർ ചെയ്തെന്ന് ചെന്നിത്തല 

കോഴിക്കോട്: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷാക്ക് വേണ്ടി എന്തിന് റോഡ് ടാർ ചെയ്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഈ മഴക്കാലത്ത് എല്ലാ റോഡുകളും തകര്‍ന്ന് കിടക്കുമ്പോഴാണ് അമിത്ഷായുടെ വരവിന് വേണ്ടി അവിടത്തെ റോഡുകള്‍ മാത്രം നന്നാക്കിയത്. സാധാരണ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വരുമ്പോഴാണ് റോഡുകളെല്ലാം ഇങ്ങനെ മോടിപിടിപ്പിക്കുന്നതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കളുടെ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് മേല്‍ പോലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കുന്നില്ല. സർക്കാറിന്‍റെ ഇപ്പോഴത്തെ ചില നടപടികൾ കൂട്ടി വായിക്കുമ്പോള്‍ ആശങ്ക വര്‍ധിക്കുകയാണ്. ബി.ജെ.പിയുടെ യാത്ര പരാജയമാണെന്ന നിഗമനത്തോടും അമിത്ഷായുടെ മേദസ് കുറക്കാന്‍ മാത്രമേ അത് ഉപകാരപ്പെടൂ എന്ന തന്‍റെ അഭിപ്രായത്തോടും മുഖ്യമന്ത്രി യോജിച്ചതില്‍ സന്തോഷമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
ബി.ജെ.പിയുടെ ജാഥയ്ക്ക് എത്തിയ ആ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് വഴി ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അമിതമായ ഉത്സാഹത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടുള്ള എന്റെ ഫേസ് ബുക്കിലെ കുറിപ്പിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നല്‍കിയ മറുപടി കണ്ടു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമര്‍ശന ശബ്ദവും തടയാന്‍ പ്രയോഗിക്കുന്നതു പോലുള്ള നിരോധനാജ്ഞയും വിലക്കും ഇന്റര്‍നെറ്റ് ബ്‌ളോക്കും മറ്റ് ജനാധിപത്യ വിരുദ്ധ നടപടികളും കേരളത്തില്‍ ചെയ്തില്ല എന്നാണ് അങ്ങ് ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. അങ്ങ് പറയുന്നത് പോലെ നിരോധനാജ്ഞ പ്രഖ്യാപിച്ചതു കൊണ്ടോ, സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയതു കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കാമെന്ന മൗഢ്യമൊന്നും എനിക്കില്ല. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൂര്‍ണ്ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്ന നിലപാടാണ് ഞങ്ങള്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ന്ന കോണ്‍ഗ്രസ് എന്നും ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പ്രസ്ഥാനമാണെന്ന് താങ്കള്‍ക്കറിയാമല്ലോ? മഹാത്മ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും മഹാന്മാരായ മറ്റ് നേതാക്കളും തെളിച്ചു തന്നിട്ടുള്ള സഹിഷ്ണുതയുടെയും അക്രമരാഹിത്യത്തിന്റെയും വിശാലമായ പാതയിലൂടെയാണ് കോണ്‍ഗ്രസ് ചലിക്കുന്നത്. അതിനാല്‍ ബി.ജെ.പിക്ക് ഇവിടെ ജാഥ നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നതില്‍ സംശയമില്ല. ആ പാര്‍ട്ടിയുടെ അദ്ധ്യക്ഷന് ഇവിടെ വന്ന് ആ ജാഥയില്‍ പങ്കെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്.

പ്രിയപ്പെട്ട പിണറായി, ഇവിടെ അമിത്ഷായുടെ യാത്രയെ തടസ്സപ്പെടുത്തണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ അമിത്ഷായുടെ യാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹമാണ് എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. അമിത്ഷായുടെ യാത്രയ്ക്ക് വേണ്ടി എന്തിനായിരുന്നു അവിടത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്? എന്തിനായിരുന്നു ബസ് സ്റ്റാന്റില്‍ നിന്ന് ബസ്സുകളെല്ലാം മാറ്റിക്കൊടുത്തത്? ഇസഡ് പ്‌ളസ് സുരക്ഷാ കാറ്റഗറിയില്‍ വരുന്നയാളാണ് അമിത് ഷായെങ്കിലും അതിലും എത്രയോ വലിയ സുരക്ഷാ സന്നാഹങ്ങളാണ് താങ്കളുടെ പൊലീസ് ഒരുക്കിയത്? നൂറ് കണക്കിന് പൊലീസുകാരെയാണ് അവിടെ മുഴുവന്‍ വിന്യസിച്ചിരുന്നത്. അതൊക്കെ ഇരിക്കട്ട. 

അമിത്ഷായുടെ വരവ് പ്രമാണിച്ച് എന്തിനാണ് അവിടത്തെ റോഡുകളെല്ലാം ടാറിട്ട് വെടിപ്പാക്കിക്കൊടുത്തത്? സാധാരണ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വരുമ്പോഴാണ് റോഡുകളെല്ലാം ഇങ്ങനെ മോടിപിടിപ്പിക്കുന്നത്? അമിത് ഷായ്ക്ക് വേണ്ടി അത് ചെയ്യണമായിരുന്നോ? കേരളത്തില്‍ ഈ മഴക്കാലത്ത് എല്ലാ റോഡുകളും തകര്‍ന്ന് കിടക്കുമ്പോഴാണ് അമിത്ഷായുടെ വരവിന് വേണ്ടി അവിടത്തെ റോഡുകള്‍ മാത്രം നന്നാക്കിയത്. ഇതില്‍ എന്തോ പന്തികേടുണ്ടെന്ന് അങ്ങേയ്ക്കും തോന്നുന്നില്ലേ? നേരത്തെ ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കളുടെ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് മേല്‍ പോലും നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹം കാണിക്കാതിരുന്നത് കൂടി ഇവിടെ ചേര്‍ത്ത് വായിക്കുമ്പോള്‍ എന്റെ ആശങ്ക വല്ലാതെ വര്‍ദ്ധിക്കുകയാണ്. ഏതായാലും ബി.ജെ.പിയുടെ യാത്ര പരാജയമാണെന്ന എന്റെ നിഗമനത്തോടും അമിത്ഷായുടെ മേദസ് കുറയ്ക്കാന്‍ മാത്രമേ അത് ഉപകാരപ്പെടൂ എന്ന എന്റെ അഭിപ്രായത്തോടും അങ്ങും യോജിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

Full View
Tags:    
News Summary - Amit Shah Kerala Visit: Chennithala Critise Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.