ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ആർ.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവും നടക്കുമായിരുന്നില്ലെന്ന് കേരളം സുപ്രീംകോടതിയിൽ. കെ.എസ്. ഷാനിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികൾ ആർ.എസ്.എസിന്റെ ജില്ല, പ്രാദേശിക തലങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിക്കുന്നവരും സ്വാധീനമുള്ളവരും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരുമാണ്. പ്രതികൾ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
2021 ഡിസംബര്‍ 18നാണ് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ വെച്ച് കെ.എസ് ഷാനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്. പിന്നാലെ ആർ.എസ്.എസ് നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഷാന്റെ കൊലപാതകമാണ് ആർ.എസ്.എസ് നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. എന്നാൽ, രഞ്ജിത് വധക്കേസിലെ പ്രതികളെ 12 മണിക്കൂറിനുള്ളിൽ പിടികൂടി. വിചാരണ പൂർത്തിയാക്കുകയും 15 പേർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ശ്രീനിവാസൻ കൊലക്ക് കാരണമായ ഷാൻ വധക്കേസിലെ പ്രതികൾ പുറത്തിറങ്ങി സ്വൈരവിഹാരം നടത്തുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.
ഷാന്‍ വധക്കേസിലെ പ്രതികൾക്ക് ആലപ്പുഴ അഡീഷനൽ സെഷൻ കോടതി അനുവദിച്ച ജാമ്യം ഹൈകോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ കേസിലെ രണ്ടു മുതൽ ആറുവരെ പ്രതികളുടെ ജാമ്യമാണ് ഹൈകോടതി റദ്ദാക്കിയത്. ഇതിനെതിരെ മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ദ്, അഞ്ചാം പ്രതി അതുല്‍ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സത്യവാങ്മൂലം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.