തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ പ്രധാന ജലസ്രോതസ്സുകളായ ആക്കുളം കായലും വെള്ളായണിക്കായലും വ്യാപകമായ കൈയേറ്റം മൂലം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കൈയേറ്റത്തെത്തുടർന്ന് ആക്കുളം കായലിന്റെ വിസ്തൃതി പണ്ട് ഉണ്ടായിരുന്നതിന്റെ നാലിലൊന്നായി ചുരുങ്ങിയിരിക്കുന്നു. ആക്കുളത്തിന് സമാനമായ ദുരവസ്ഥ തന്നെയാണ് വെള്ളായണിക്കായലും നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വനംവകുപ്പ് സെൻട്രൽ ലൈബ്രറിയിൽ സംഘടിപ്പിച്ച പരിസ്ഥിതി ചർച്ചയും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമേ പാടുള്ളൂവെന്ന് അടൂർ ഓർമ്മിപ്പിച്ചു. ദേശീയപാത നിർമ്മാണം വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കുടിവെള്ള സംഭരണികളായ കുന്നുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ദേശീയപാത നിർമ്മാണം നടപ്പിലാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'അനന്തൻകാട്' എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരം നഗരത്തിൽ കാട് ഇപ്പോൾ സ്ഥലനാമങ്ങളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. റഹിം രചിച്ച 'നമ്മുടെ പക്ഷികൾ' എന്ന പുസ്തകം അടൂർ ഗോപാലകൃഷ്ണൻ, ഡോ. അച്യുത് ശങ്കറിന് നൽകി പ്രകാശനം ചെയ്തു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.വി. മോഹൻകുമാർ പുസ്തക പരിചയം നടത്തി. എസ്. ദാസുര ചന്ദ്രൻ, ലൈബ്രേറിയൻ എം. അസീന, ആർ. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.