തിരുവനന്തപുരം: കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ നാലേക്കര്‍ സ്ഥലത്ത് എയ്റോ സ്പേസ് പാര്‍ക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണാപത്രം ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു. ഡോ. കലാം നോളജ് സെന്‍റര്‍ ആന്‍റ് സ്പേസ് മ്യൂസിയം, എയ്റോ സ്പേസ് പാര്‍ക്ക് എന്നീ നിര്‍ദിഷ്ട പദ്ധതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കവടിയാര്‍ പാലസില്‍ 1.75 ഏക്കര്‍ സ്ഥലത്ത് നിലവില്‍ വരുന്ന കലാം നോളജ് സെന്‍ററിനുളള ഔദ്യോഗിക ക്ലിയറന്‍സുകള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ഡോ. ശിവന്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായി അഞ്ഞൂറ് നാവിക് സെറ്റുകള്‍ ഐ.എസ്.ആര്‍.ഒ രണ്ടാഴ്ചയ്ക്കകം സൗജന്യമായി നല്‍കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഐ.എസ്.ആര്‍.ഒക്ക് കീഴിലുളള ഇന്ത്യയിലെ വിവിധ സെന്‍ററുകളില്‍ നിന്നും സ്വരൂപിച്ച 2.7 കോടി രൂപ ഡോ. കെ. ശിവന്‍ മുഖ്യമന്ത്രിക്ക് കൈമാറി.
വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. സോമനാഥ്, ഡോ. വി. നാരായണന്‍ (ഡയറക്ടര്‍ എല്‍.പി.എസ്.സി, വലിയമല), ശ്യാംദയാല്‍ദേവ് (ഐ.ഐ.എസ്.യു, വട്ടിയൂര്‍ക്കാവ്), ഡോ. ടി. മൂക്കയ്യ (ഡയറക്ടര്‍ ഐ.പി.ആര്‍.സി, മഹേന്ദ്രഗിരി) എസ്.ആര്‍. വിജയമോഹനകുമാര്‍ (വി.എസ്.എസ്.സി) മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.