തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രതികരണത്തിലുള്ള അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാക്കൾ. അടൂർ പ്രകാശിനെ തള്ളിക്കൊണ്ട് സണ്ണി ജോസഫും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ രംഗത്തെത്തി. അടൂര്‍ പ്രകാശിന്‍റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെ.പി.സി.സി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കോൺഗ്രസ് അതിജീവിതക്കൊപ്പമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാട്. പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ വിധി വായിച്ച ശേഷം മറുപടി പറയും. ഞങ്ങൾ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്. കോൺഗ്രസ് വേട്ടക്കാരന് ഒപ്പമല്ല. അടൂർ പ്രകാശിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണെന്ന് എം.എം ഹസൻ പറഞ്ഞു. മുന്നണിയുടെ പേരിൽ അഭിപ്രായ പ്രകടനം നടത്തേണ്ടെന്ന് വേണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനാക്കപ്പെട്ട നടൻ ദിലീപിന് പരസ്യ പിന്തുണയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എത്തിയത് അനാവശ്യമായിപ്പോയെന്നാണ് പൊതുവേയുള്ള അഭിപ്രായം. ദിലീപിന് നീതി ലഭ്യമായെന്നും അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് താനെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘നടി എന്ന നിലയിൽ ആ കുട്ടിയോടൊക്കെ ഒപ്പമാണ് നമ്മൾ എന്ന് എല്ലാവരും പറയുമ്പോഴും ഒരു നീതി എല്ലാവർക്കും കിട്ടണം. ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്നാണ് എനിക്ക് പറയാനുള്ള വ്യക്തിപരമായിട്ടുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാൻ. തീർച്ചയായും ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് കോടതിയിൽനിന്ന് നീതി ലഭ്യമായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്തിൽ കുറേ പൊലീസുകാർ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലെ ഈ വിധി വന്നപ്പോൾ എനിക്കും അങ്ങനെയൊക്കെ തോന്നി. സർക്കാറിന് വേറെ ഒരു ജോലിയുമില്ലാത്തതിനാൽ അപ്പീൽ പോകുമല്ലോ. ഏതുവിധത്തിലും ആരെയൊക്കെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കുന്ന സർക്കാറാണ് ഇവിടെ ഉള്ളത്. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിത്’ -അടൂർ പ്രകാശ് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്കൊടുവിൽ ഇന്നലെയാണ് നടൻ ദിലീപിനെ കുറ്റമുക്തനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധിച്ചത്. ആറുപേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി, മറ്റു മൂന്നുപേരെയും വിട്ടയച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
കുറ്റകൃത്യം അത്യന്തം ഗുരുതരവും ഗൗരവമേറിയതുമായതിനാൽ പ്രതികൾക്ക് ഒരുവിധത്തിലുള്ള ഇളവിനും അർഹതയില്ലെന്ന മുഖവുരയോടെയാണ് വിധിപ്രഖ്യാപനം. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞു.
ഒന്നുമുതൽ ആറുവരെ പ്രതികളായ എറണാകുളം വേങ്ങൂർ വെസ്റ്റ് എളമ്പകപ്പിള്ളി നെടുവിലെക്കുടി വീട്ടിൽ എൻ.എസ്. സുനിൽ എന്ന പൾസർ സുനി (37), തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് പുതുശേരി വീട്ടിൽ മാർട്ടിൻ ആന്‍റണി (33), എറണാകുളം തമ്മനം എ.കെ.ജി നഗർ മണപ്പാട്ടിപറമ്പിൽ വീട്ടിൽ ബി. മണികണ്ഠൻ (36), കണ്ണൂർ തലശ്ശേരി പൊന്ന്യം ചുണ്ടകപൊയ്യിൽ മംഗലശേരി വീട്ടിൽ വി.പി. വിജീഷ് (38), എറണാകുളം ഇടപ്പള്ളി കുന്നുംപുറം പളിക്കപ്പറമ്പിൽ വീട്ടിൽ എച്ച്. സലിം എന്ന വടിവാൾ സലിം (29), പത്തനംതിട്ട തിരുവല്ല ചാത്തൻകിരി പഴയനിലത്തിൽ വീട്ടിൽ പ്രദീപ് (31) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.