കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഇവർ ഐ.സി.യുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിതയെ ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കരള്‍രോഗവുമായി ബന്ധപ്പെട്ടാണ് ചികിത്സ തേടുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പ്രായവും ആരോഗ്യവും പരിഗണിച്ച് ഡോക്ടർമാർ ഇതിന് തയാറായിട്ടില്ല.
"ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വെക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ" എന്ന് അമ്മ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.
പ്രമേഹമടക്കമുള്ള പല രോഗങ്ങളും ഇവരെ അലട്ടുന്നുണ്ട്. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സണാണ് കെ.പി.എ.സി. ലളിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.