കാക്കിക്കുള്ളിലെ ക്രിമിനലുകളെ തേടി നടപടി തുടങ്ങി; ആദ്യപട്ടികയിൽ 85 പേർ

തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നടപടി തുടങ്ങി. പ്രാഥമിക ഘട്ടത്തിൽ തയാറാക്കിയ 85 പേരുടെ പട്ടികയിൽ സൂക്ഷ്മ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലതലങ്ങളിലും തയാറാക്കാനുള്ള നിർദേശം ഡി.ജി.പി അനിൽകാന്ത് ജില്ല പൊലീസ് മേധാവികൾക്ക് നൽകി.

സർവിസിൽ കയറിയശേഷം ക്രിമിനൽ കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവിസ് ചരിത്രം വിശദമായി പരിശോധിക്കാനാണ് നീക്കം. സി.ഐ മുതൽ എസ്.പിമാർ വരെയുള്ളവരുടെ സർവിസ് കാലം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വിസ് ജില്ല പൊലീസ് മേധാവികളുമാകും പരിശോധിക്കുക. ബലാത്സംഗം, മോഷണം, ലഹരിക്കേസ്, ക്വട്ടേഷൻ സംഘ ബന്ധം, സ്വർണക്കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സർവിസിൽനിന്ന് നീക്കാൻ ഡി.ജി.പി സർക്കാറിനോട് ശിപാർശ ചെയ്യും.

ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന ബേപ്പൂർ കോസ്റ്റൽ പൊലീസ് മുൻ ഇൻസ്പെക്ടർ പി.ആർ. സുനു ബലാത്സംഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെക്കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയർന്നത്. മുമ്പ് കൊലക്കേസിൽ ഉൾപ്പെട്ട ഡിവൈ.എസ്.പി ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിക്കുന്നുമുണ്ട്. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവര്‍ മുതൽ വകുപ്പുതല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗക്കയറ്റം നേടുന്നവര്‍ ഉൾപ്പെടെ ഇപ്പോഴും പൊലീസിൽ സജീവമാണ്.

ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പൊലീസുകാരനെയും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പൊലീസുകാരനെയും പിരിച്ചുവിടാൻ ജില്ല പൊലീസ് മേധാവികൾ നടപടി ആരംഭിച്ചിട്ടുണ്ട്.


Tags:    
News Summary - Action has been started to find the criminals inside Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.