കൊച്ചി: മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്ത് ഭാര്യയെ നിരന്തരം അധിക്ഷേപിക്കുന്നത് മാനസികമായ ക്രൂരതയാണെന്നും വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും ഹൈകോടതി. പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതടക്കമുള്ള ആക്ഷേപങ്ങൾ മാനസിക പീഡനമാണ്. ശാരീരിക ആക്രമണം മാത്രമല്ല വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ക്രൂരതയുടെ പരിധിയിൽ വരും.
ഇത്തരം സാഹചര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ നിയമത്തിനാകില്ലെന്നും സുപ്രീംകോടതി ഉത്തരവുകളടക്കം ഉദ്ധരിച്ച് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭാര്യയുടെ ഹരജിയിൽ വിവാഹമോചനം അനുവദിച്ച കീഴ്കോടതി ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ ഹരജി തള്ളിയാണ് ഈ നിരീക്ഷണം.
വിദ്യാസമ്പന്നരും സോഫ്ട്വെയർ എൻജിനീയർമാരുമായ ഇരുവരും 2009 ജനുവരി 17നാണ് വിവാഹിതരായത്. അതേവർഷം നവംബർ രണ്ടിനുതന്നെ വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഭർത്താവ് എപ്പോഴും ഇകഴ്ത്തി പറയുന്നുവെന്നും മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സൗന്ദര്യം കുറഞ്ഞവളെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹരജിക്കാരിയുടെ പരാതി. തനിക്ക് വരുന്ന മൊബൈൽ സന്ദേശങ്ങളെയെല്ലാം സംശയത്തോടെയാണ് ഭർത്താവ് കാണുന്നത്. നിരന്തരം അവിശ്വസിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.
ഭർത്താവിന്‍റെ പ്രവർത്തനങ്ങൾ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച്, വിവാഹമോചനം അനുവദിച്ച ഏറ്റുമാനൂർ കുടുംബ കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇവരുടെ വിവാഹം പേരിന് മാത്രം നടന്ന കാര്യമായിരുന്നുവെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.