കോഴിക്കോട്: സ്‌മൃതി പരുത്തിക്കാടിനോടുള്ള മാർക്സിസ്റ്റുകാരുടെ വിദ്വേഷത്തിന് പിന്നിൽ അസഹിഷ്ണുത മാത്രമാണെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.കെ. ബാബുരാജ്. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് ബാബു രാജ് നിലപാട് വ്യക്തമാക്കിയത്. രക്തസാക്ഷി ഫണ്ട് കട്ടെടുത്തത്തിന്റെ പേരിൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച കുഞ്ഞികൃഷ്ണനെ 'കള്ളൻ ' എന്നു വിളിക്കുകയും അദ്ദേഹത്തിനും സഹപ്രവർത്തകർക്കും നേരെ അക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്യുന്നതിന്റെ ഒപ്പം ചേർത്താണ് സ്‌മൃതിക്കും ശരണ്യ.എം.ചാരുവിനും നിഷി ലീല ജോർജിനും നേരെ ഉയരുന്ന അതിക്രമങ്ങളെയും കാണേണ്ടതെന്ന് ബാബു രാജ് എഴുതി.
കുറിപ്പ് പൂർണരൂപത്തിൽ
സ്‌മൃതി പരുത്തിക്കാടിനോടുള്ള മാർക്സിസ്റ്റുകാരുടെ വിദ്വേഷത്തിന് പിന്നിലുള്ളത്, സത്യം പറയാൻ ശ്രമിക്കുന്ന നാവുകളോടുള്ള അവരുടെ അസഹിഷ്ണുത മാത്രമാണ്. രക്തസാക്ഷി ഫണ്ട് കട്ടെടുത്തത്തിന്റെ പേരിൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച കുഞ്ഞികൃഷ്ണനെ 'കള്ളൻ ' എന്നു വിളിക്കുകയും അദ്ദേഹത്തിനും സഹപ്രവർത്തകർക്കും നേരെ അക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്യുന്നതിന്റെ ഒപ്പം ചേർത്താണ് സ്‌മൃതിക്കും ശരണ്യ.എം.ചാരുവിനും നിഷി ലീല ജോർജിനും നേരെ ഉയരുന്ന അതിക്രമങ്ങളെയും കാണേണ്ടത്.
സ്മൃതിക്ക് എതിരെ മുൻകാലത്ത് ഇക്കൂട്ടർ നടത്തിയ വ്യക്തിഹത്യയിൽ പ്രതികരിച്ചു കൊണ്ടു എഴുതിയ ഒരു കുറിപ്പ് ഇവിടെ റീപോസ്റ്റ് ചെയ്യുകയാണ്. സ്‌മൃതി പരുത്തിക്കാട് എന്ന മാധ്യമ പ്രവർത്തകയെ എല്ലാ പരിധികളും വിട്ടു വ്യക്തിഹത്യ ചെയ്യുകയാണ് സോഷ്യൽ മീഡിയയിലെ മാർക്സിസ്റ്റ് പ്രചാരക സംഘങ്ങൾ. മീഡിയവൺ ചാനലിൽ ഒരു വർഷത്തോളം ജോലി ചെയ്തതിന്റെ ഫലമായി അവരിൽ മൗദുതി വിഷം പകർന്നെന്നാണ് 'മാപ്ര വിരോധികൾ' പറഞ്ഞു പരത്തുന്നത്. കേരളത്തിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാവും ബുദ്ധിജീവിയുമായിരുന്ന സിദ്ധാർഥൻ പരുത്തിക്കാടാണ് അവരുടെ പിതാവ്.അദ്ദേഹം ദേശാഭിമാനി വാരികയുടെ മുൻ എഡിറ്ററായിരുന്നു. നിരവധി പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്.
സ്‌മൃതിയുടെ ജീവിത പങ്കാളിയായ എൻ. കെ. ഭൂപേഷും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമല്ലെങ്കിലും മാർക്സിസ്റ്റ് ചിന്തയുടെ പക്ഷത്തു തന്നെയുള്ള വ്യക്തിത്വമാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഓൺലൈൻ മാധ്യമത്തിന്റെ എഡിറ്ററാണ് അദ്ദേഹം ഇപ്പോൾ. സ്‌മൃതി തന്നെ ഇടതുപക്ഷ പൊതുബോധമുള്ള ഒരു വ്യക്തിയാണ് എന്നാണ് അറിവ്. ഇപ്രകാരം പല വിധത്തിലും മാർക്സിസ്റ്റ് പാരമ്പര്യമുള്ള ഒരു മാധ്യമ പ്രവർത്തകയെ അവർ മുൻപ് പ്രവർത്തിച്ചതോ ഇപ്പോൾ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് അവരുടെ തൊഴിലെടുക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നാക്രമണമായിട്ടേ കാണാനാവു.
എന്താണ് ഈ മാധ്യമ പ്രവർത്തക ചെയ്ത മഹാപരാധം? വടകര ഇലക്ഷനിൽ പ്രചരിച്ച കാഫിർ എന്ന പ്രയോഗം മാർക്സിസ്റ്റുകൾ തന്നെ നിർമിച്ചതാണെന്നു തന്റെ വാർത്ത അവതരണത്തിൽ അവർ പറഞ്ഞതാണ് പ്രശ്നം. അല്ലെന്നു തെളിയിക്കാൻ ഭരണകൂടവും പാർട്ടി സംവിധാനവും എല്ലാം ഉണ്ടായിട്ടും മാർക്സിസ്റ്റുകൾക്ക് ഇതേവരെ കഴിഞ്ഞിട്ടില്ലല്ലോ. പകരം വ്യക്തി ഹത്യയും സ്ത്രീ വിരുദ്ധതയുമായിട്ട് ഇറങ്ങിയിരിക്കുകയാണ് കടന്നലുകൾ എന്നു സ്വയം അഭിമാനിക്കുന്ന ഇക്കൂട്ടർ.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.