കണ്ണൂർ: മെഡിക്കൽ വിദ്യാർഥിനിയായ മകളുടെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലം കാണുന്നതിനു മുമ്പ് കുഴഞ്ഞു വീണു മരിച്ച ശിവപുരം വെള്ളിലോട് ചാപ്പയിലെ ആയിഷാസിൽ കെ.എ. അബൂട്ടി (52) യുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കും. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു മസ്ക്കറ്റിലെ താമസമുറിയിൽ കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
വിസ പുതുക്കാൻ വേണ്ടി രണ്ടാഴ്ച മുമ്പാണ് മസ്ക്കറ്റിലേക്ക് പോയത്. അടുത്ത ദിവസം നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. മകൾ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും നീതിക്ക് വേണ്ടിയുള്ള പോരോട്ടത്തിനിടെയാണ് അബൂട്ടിയുടെ മരണം.
മെഡിക്കൽ വിദ്യാർഥിനിയായ മകൾ ഷംന തസ്നീമിന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ യാത്ര തുടരുകയായിരുന്നു അബൂട്ടി.
2016 ജൂലായ് 18 നായിരുന്നു ഷംനയുടെ മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ഷംന പനിക്ക് ചികിൽസക്കായി തെൻറ അധ്യാപകരായ ഡോക്ടർമാരെ സമീപിച്ചതായിരുന്നു. നിർബന്ധമായും പാലിക്കേണ്ട മുൻകരുതലുകളൊന്നും ഇല്ലാതെ മാരകപ്രഹര ശേഷിക്ക് സാധ്യതയുള്ള സെഫ് ട്രിയാക് സോൺ കുത്തിവെപ്പ് നടത്തിയതായിരുന്നു ഷംനയുടെ മരണത്തിനു കാരണമായത് പറയുന്നു.
കുത്തിവെപ്പ് എടുത്ത ഉടനെ ശ്യാസം നിലച്ചു മരണത്തിനു കീഴടങ്ങിയ ഷംനയെ തുടർ ചികിത്സക്കായി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ബിൽ ചാർജ് ചെയ്ത മനുഷ്യത്വമില്ലായ്മയും കേരള നിയമസഭയിൽ വരെ ചർച്ചയായതായിരുന്നു.
വകുപ്പു തല അന്വേഷണം പോലീസ് അന്വേഷണം എല്ലാം കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രഹസനങ്ങളാണ് എന്ന ബോധ്യം വന്നപ്പോഴാണ് നീതികാംക്ഷിക്കുന്ന ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചുവെങ്കിലും പ്രതീക്ഷിച്ച പുരോഗതിയുണ്ടായില്ല. ഷംനയെ ചികിൽസിച്ച ഡോക്ടർമാരുടെ അനാസ്ഥയാണ് ഈ ദുരന്തത്തിനു കാരണമായതെന്നു കണ്ടെത്തി എങ്കിലും മാതൃകാപരമായി കുറ്റക്കാരെ ശിക്ഷിക്കാനോ കുടുംബത്തിനു നഷ്ടപരിഹാരം നൽകാനോ തയാറായിരുന്നില്ല. മകളുടെ ഘാതകരെ ശിക്ഷിക്കുന്നതിനുള്ള നീതി തേടിയുള്ള യാത്രയിലാണ് മരണമെന്നും ചൊവ്വാഴ്ച രാവിലെ മൃതദേഹം നാട്ടിലെത്തിച്ചു എട്ടോടെ ശിവപുരത്തെ പള്ളിയിൽ ഖബറടക്കുമെന്നും നാട്ടുകാർ പറഞ്ഞു. ബൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.