തിരുവനന്തപുരം : തിരികെ എത്തിയ പ്രവാസികള്‍ക്ക് ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഏകദിന പരിശീല പരിപാടി സംഘടിപ്പിച്ചു. പ്രവാസി സംരംഭങ്ങള്‍ക്കുളള നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം .
തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 52 പ്രവാസികള്‍ എന്റര്‍പ്രൊണര്‍ഷിപ്പ് ഡലവപ്മെന്റ് പ്രോഗ്രാമില്‍ പങ്കെടുത്തു. ഈ ജില്ലകളിലെ പ്രവാസികള്‍ക്കായുളള രണ്ടാമത്തെ ബാച്ചിനുളള പരിശീലനം ഡിസംബര്‍ 29 ന് തിരുവനന്തപുരത്ത് നടക്കും.
നോര്‍ക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും നല്‍കി. പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ചും, എം.എസ്.എം.ഇ യെക്കുറിച്ചും അവബോധമുണ്ടാക്കാനുളള ക്ലാസുകളും പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
പരിശീലനത്തിന്റെ ഭാഗമായുളള ഫീഡ്ബാക്ക് സെക്ഷനില്‍ നോര്‍ക്കാ റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളാശ്ശേരി, സീനിയര്‍ എക്‌സിക്യൂട്ടീവ് പാര്‍വതി. ജി.എസ് എന്നിവര്‍ പങ്കെടുത്തു . നോര്‍ക്ക റൂട്ട്‌സ് എന്‍. ബി.എഫ്.സി പ്രോജക്ട്‌സ് മാനേജര്‍ സുരേഷ് കെ.വി സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷറഫുദ്ദീന്‍. ബി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
പ്രവാസികള്‍ക്കും, വിദേശത്തുനിന്നും തിരികെ വന്നവര്‍ക്കും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മാർഗനിർദേശങ്ങളും, സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോര്‍ക്ക റൂട്ട്സ് ആരംഭിച്ച സംവിധാനമാണ് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എൻ.ബി.എപ്.സി). സംസ്ഥാനത്തേയ്ക്ക് പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായകരമാകുന്ന ഏകജാലക സംവിധാനം എന്ന നിലയിലും നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.