കണ്ണൂർ: എം.ബി.ബി.എസ് പഠിച്ചയാൾ എം.ബി.ബി.എസ് ചികിത്സ മാത്രം നൽകിയാൽ മതിയെന്ന നിയമസഭയിലെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എ.എൻ. ഷംസീർ എം.എൽ.എ. കഴിഞ്ഞ ദിവസം ഷംസീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മാണ അവതരണ വേളയിലാണ് എം.എൽ.എ ഡോക്ടർമാർക്കെതിരെ ഇത്തരം പരമാർശം നടത്തിയത്. ഇതിനെതിരെ ഡോക്ടർമാരിൽ നിന്നും ഐ.എം.എ ഭാരവാഹികളിൽ നിന്നുമടക്കം വിമർശനം ശക്തമായതിനെ തുടർന്നാണ് സംഭവത്തിൽ മാപ്പ് പറഞ്ഞുള്ള എം.എൽ.എയുടെ വീഡിയോ സന്ദേശം പുറത്തുവന്നത്.
'ഹോസ്പിറ്റലിനകത്ത് എം.ബി.ബി.എസ് എന്ന പേര് വച്ചുകൊണ്ട് അവർ പീടിയാട്രിക്‌സ് ചികിത്സ നല്‍കുന്നു. അയാള്‍ ഒബ്‌സ്ട്രടിക്‌സ് ആന്‍ഡ് ഗൈനക്കോളജി ചികിത്സ നടത്തുന്നു. അങ്ങനെയുള്ള കള്ള നാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണം....' തുടങ്ങിയ പരാമർശങ്ങളാണ് ഷംസീർ നടത്തിയത്.
എന്നാല്‍, താന്‍ മനസില്‍ കരുതാത്ത കാര്യമാണ് നാവില്‍ നിന്ന് പുറത്തുവന്നതെന്നും എം.ബി.ബി.എസ് ഡോക്ടർമാക്ക് അതുമൂലം ഉണ്ടായ ഉണ്ടാക്കിയ വേദനയിൽ ഞാൻ മാപ്പു പറയുന്നുവെന്നും എം.എൽ.എയുടെ വീഡിയോ സന്ദേശത്തിൽ സൂചിപ്പിക്കുന്നു. തന്‍റെ തെറ്റ് തിരിച്ചറിഞ്ഞു.
അപ്പോൾ തന്നെ തന്‍റെ പരാമർശം നിയമസഭാ രേഖയിൽ നിന്ന് തിരുത്താൻ അധികൃതർക്ക് കത്ത് നൽകി. എം.ബി.ബി.എസ് നേടിയ ചിലർ കേരളത്തിൽ ചില ഒറ്റപ്പെട ഇടങ്ങളിൽ പി.ജി ഉണ്ട് എന്ന രീതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ളവരെ നിയന്ത്രിക്കണമെന്നാണ് താൻ ഉദ്ദേശിച്ചത്. എന്നാൽ, അവതരിപ്പിച്ചപ്പോൾ നാക്കുപിഴ സംഭവിച്ചു -എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.