തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടത്തിയ വിദേശ യാത്രയിലെടുത്ത തീരുമാനങ്ങളുടെയും ആലോചനകളുടെയും തുടര്‍ പ്രവര്‍ത്തനം ആവിഷ്‌കരിക്കാന്‍ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഫിന്‍ലന്റ്, നോര്‍വേ, യു.കെ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളും ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. നഗര ശാക്തീകരണവുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി നോർവെയിലെ നാൻസൻ സെന്റർ ഡയറക്ടറും സംഘവും കൊച്ചിയിൽ എത്തിയിട്ടുണ്ട് മുഖ്യമന്ത്രി യോഗത്തെ അറിയച്ചു.
മത്സ്യബന്ധന മേഖലയുടെ ശാക്തീകരണത്തിന് കുഫോസിൽ ശിൽപ്പശാല സംഘടിപ്പിക്കും. ഈ ശില്പശാലയിൽ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ രൂപരേഖ തയാറാക്കും. നോർവിജിയൻ ജിയോ ടെക്നിക്കൽ ഡയറക്ടർ അടുത്തുതന്നെ കേരളം സന്ദർശിച്ച് തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. വെയിൽസ് സർക്കാരുമായി ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഓരോ വകുപ്പും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നടപ്പാക്കേണ്ട കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ പി. രാജീവ്, വി. ശിവന്‍കുട്ടി, വി. അബ്ദുറഹ്മാന്‍, വീണ ജോര്‍ജ്ജ്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.