ഹാരിസൺസ് ഹാജരാക്കിയ ആധാരത്തിൽ 63 തിരിമറികൾ; ഫോറൻസിക്​ റി​പ്പോർട്ട്​ വിജലൻസ്​ പൂഴ്​ത്തിവെച്ചത്​ മൂന്നു വർഷം

കൊച്ചി: ഹാരിസൺസ് കമ്പനി അധികൃതർ ഹാജരാക്കിയ 1923ലെ പ്രമാണ രേഖയിൽ 63 തിരിമറികൾ നടത്തിയെന്ന് ഫോറൻസിക് സയൻസ് ലാബിലെ (എഫ്.എസ്.എൽ) ആധികാരിക റിപ്പോർട്ട്. ഹാരിസൺസ് അധികൃതർ വ്യാജരേഖയുണ്ടാക്കിയെന്ന കേസിൽ നിർണായക തെളിവായ ഈ റിപ്പോർട്ട് മറച്ചുവെച്ചത് മൂന്ന് വർഷത്തിലധികമാണ്​. 2018 ജൂൺ 12നാണ് ഫോറൻസ് സയൻസ് ലാബിലെ അസിസ്റ്റൻ്റ ഡയറക്ടർ എസ്. അപർണ റിപ്പോർട്ട് വിജിലൻസിന് സമർപ്പിച്ചത്. വിവരവാകാശ നിയമ പ്രകാരം അപേക്ഷ നൽകിയിട്ടും റിപ്പോർട്ടിൻെറ പകർപ്പ് പുറത്തുവിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടത് റവന്യൂ വകുപ്പാണെങ്കിലും അവർക്കും റിപ്പോർട്ട് കൈമാറിയില്ല. വിജിലൻസ് കോടതിയിൽ കേസ് അവസാനിപ്പിക്കാൻ കഴിഞ്ഞ ഡിസംബറിൽ സത്യവാങ് മൂലവും സമർപ്പിച്ചു. ഗവ. മുൻ സ്പെഷ്യൽ പ്ലീഡർ അഡ്വ. സുശീല ആർ.ഭട്ടിൻെറ ഇടപെടൽ വഴിയാണ് കേസിന് വഴിത്തിരവുണ്ടായത്. തുടർന്നാണ് റവന്യൂവകുപ്പ് ഫോറൻസിക് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ചരിത്രത്തിലെ ഞെട്ടിക്കുന്ന വസ്തുതകളാണ് അപർണയുടെ റിപ്പോർട്ട് പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ഹാരിസൺസ് കേസിൽ നിർണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്നതിനാലാണ് ഹാരിസൺസ് കമ്പനിക്കുവേണ്ടി വിജിലൻസിലെ ഉന്നതന്മാർ ഫോറൻസിക് സയൻസ് ലാബിൻെറ റിപ്പോർട്ട് മറച്ചുവെച്ചത്. ഇക്കാര്യത്തിൽ സർക്കാരിലെ ഉന്നതർക്കും പങ്കുണ്ടെന്ന് ആക്ഷേപമുണ്ട്. നൂതനമായ സാങ്കേതിക ഉപകരണങ്ങളോടുടെ സഹായത്തോടെ ശാസ്ത്രീയമായ പരിശോധനയാണ് ലാബ് നടത്തിയത്. പ്രമാണ രേഖകളിലെ ഇംപ്രഷനുകൾ, കൃത്രിമത്വം, കൂട്ടിച്ചേർക്കൽ, മാറ്റംവരുത്തൽ എന്നിവയെല്ലാം കണ്ടെത്തുന്നതിന് സൂൺ സ്റ്റിരിയോ മൈക്രോസ്, വീഡിയോ സ്പെക്ട്രൽ കംപാരേറ്റർ റെഗുല 4305 ഡി- തുടങ്ങിയ ഉപരകണങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തി.

പാസ്‌പോർട്ടുകൾ, ഐഡി കാർഡുകൾ, യാത്രാ രേഖകൾ, പാസ്‌പോർട്ട് സ്റ്റാമ്പുകൾ, ബാങ്ക് നോട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, മറ്റ് വാഹന സംബന്ധമായ രേഖകൾ, ഒപ്പുകൾ, കൈയ്യെഴുത്ത് രേഖകൾ, പെയിന്റിംഗുകൾ, റവന്യൂ സ്റ്റാമ്പുകൾ, മറ്റ് സുരക്ഷാ രേഖകൾ എന്നിവയുടെ ആധികാരികത പരിശോധിക്കുന്ന-വീഡിയോ സ്പെക്ട്രൽ കംപാരേറ്റർ റെഗുല 4307- എന്നതും ആധാര പരിശോധനക്ക് ഉപയോഗിച്ചു. 

പ്രമാണ രേഖയിൽ ധാരാളമായി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വ്യത്യസ്തമായ മഷി ഉപയോഗിച്ച് പിൽക്കാലത്ത് നടത്തിയിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ആധാരത്തിലെ 54ാം പേജിൽ 1030 ഏക്കർ, 11 സെൻറ് ഭൂമി ഏഴുതി ചേർത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മുൻപും തുടർന്നുള്ളതുമായ എഴുത്തുകളിൽനിന്ന് വ്യത്യസ്തമായ ഒരു ഫ്ലൂറസൻസാണ് ഇതിന് ഉപയോഗിച്ചതെന്ന് ശാസത്രീയ പരിശോധനയിൽ വ്യക്തമായി. അതുപോലെ പദങ്ങളും അക്ഷരങ്ങളും താരതമ്യേന ചെറിയ വലിപ്പമുള്ളവയാണ്. പദങ്ങൾ തമ്മിലുള്ള അകല ക്രമീകരണത്തിലും വ്യത്യസ്തത കാണാം. എഴുത്തകാട്ടെ ഭാഗികമായി വലത് മാർജിനിൽ സ്ഥിതിചെയ്യുന്നു.

വ്യത്യസ്ത ശൈലി, സ്വഭാവം, വ്യത്യസ്ത വ്യക്തികളുടെ കൈയ്യക്ഷരത്തിൻെറ സവിശേഷതകൾ എന്നിവ മുൻകാല രചനകളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തമാണ്. ഇതെല്ലാം രണ്ടാമത് നടത്തിയ എഴുതി ചേർക്കലുകളാണ്. ആദ്യത്തെ കൈപ്പടയല്ല രണ്ടമത് ഉപയോഗിച്ചരിക്കുന്നത്. പ്രമാണ രേഖകളിൽ ഉപയോഗിച്ചിരിക്കുന്ന മഷി വ്യത്യസ്തമാണ്. ചുരിക്കത്തിൽ 1000 രൂപയുടെ ചെക്കിൽ നിരവധി പൂജ്യങ്ങൾ ചേർക്കുന്നതുപോലെയുള്ള കൂട്ടി ചേർക്കലുകലുകളാണ് പ്രമാണത്തിൽ നടത്തിയതെന്ന് പറയാം. പ്രമാണത്തിൽ കാണുന്ന മുദ്ര സ്റ്റാൻഡേർഡ് സീലിൽ നിന്നുള്ളത് തന്നെയാണോയെന്ന് ഉറപ്പിക്കാനാകില്ല. പരിശോധിക്കാൻ പഴയ സീൽ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇതോടെ ഹാരിസൺസ് കമ്പനിയുടെ കൈവശമുള്ള കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 25630 ഏക്കർ തോട്ട ഭൂമിയുടെ ആധാരം (1600/1923) വ്യാജരേഖയാണെന്നാണ്​ തെളിയുന്നത്​. 

ലാബിലെ പരിശോധനയിൽ കമ്പനിയുടെ ഉടമസ്ഥത ഉറപ്പിക്കാൻ അധികൃതർ ഹാജരാക്കിയ പ്രധാന ആധാരം വ്യാജമാണന്ന് തെളിഞ്ഞിരിക്കുന്നു. എറണാകുളം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ 2013 ജൂൺ 20ന് നടന്ന ഹിയറിങിൽ കമ്പനി പ്രസിഡൻറ് വേണുഗോപാൽ ഹാജരാക്കിയത് 1923 കാരാർ ഉടമ്പടിയുടെ ഫോട്ടോ കോപ്പിയാണ്. ജോൺ ഡിക്കിൻസൺ കമ്പനി എന്നായിരുന്ന കമ്പനിയുടെ 1923ലെ പേര്. ഈരേഖ ആദ്യം പരിശോധിച്ച ഡി.വൈ.എസ്.പി നന്ദനൻപിള്ള കമ്പനി ബോധപൂർവം തയാറാക്കിയ വ്യാജ രേഖയാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് 2014 ജൂലൈ 21 ന്​ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നന്ദൻപിള്ളയുടെ റിപ്പോർട്ട് വിലയിരുത്തി. ഈ റിപ്പോർട്ടിൽ വളരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഹാരിസൺസ്​ നടത്തിയതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ ഫയൽ ചെയ്തു. അതിനെതിരെ ഹാരിസൺസ് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അത് നിരസിച്ചു.

ഫോറൻസിക്​ റിപ്പോർട്ടിൽ നിന്ന്​

കൊല്ലം സബ് രജിസ്ട്രാർ ഓഫീസിലെ ബുക്ക് നമ്പർ ഒന്നിൽ വാല്യം 10 ൽ 102 മുതൽ 142 വരെയുള്ള പേജുകളിലാണ് 1923 ലെ കരാർ ഉടമ്പടിയിലെ ഹാരിസൺസിൻെറ ഉടമസ്ഥത സംബന്ധിച്ച വിവരണമുള്ളത്. കൊല്ലവർഷം 1098 ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ താൽപര്യത്തിന് വിരുദ്ധമായി കമ്പനിയുടെ താൽപര്യത്തിന് വിധേയമായ റവന്യൂ ഉദ്യോഗസ്ഥരാണ് ഈ തട്ടിപ്പിന് കൂട്ടുനിന്നത്. ഇക്കാര്യത്തിൽ സംഘടിത ഗൂഢാലോചനയും കുറ്റകൃത്യവും നടന്നിട്ടുണ്ടെന്നും നന്ദനൻപിള്ള ചൂണ്ടിക്കാണിച്ചത് ഫോറൻസ് സയൻസ് ലാബിലെ ശാസ്ത്രീയ പരിശോധനയിലും ശരിവെക്കുകയാണ്.

2018ൽ ഹാരിസൺസ് കേസിലെ നിർണായകമായ തെളിവായി ഫോറൻസ് സയൻസ് ലാബിൻെറ റിപ്പോർട്ട് നൽകിയത് റവന്യൂ മന്ത്രിയോ വകുപ്പോ അറിഞ്ഞില്ല. ഏതാണ്ട് മൂന്നുവർഷത്തോളം വിജിലൻസിന് ഈ റിപ്പോർട്ട് ഹാരിസൺസ് കമ്പനിക്കുവേണ്ടി മറച്ചുവയ്ക്കാൻ കഴിഞ്ഞു. 

Tags:    
News Summary - 63 fabrications in the document which presented by harrisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.