തിരുവനന്തപുരത്ത് ഹർത്താൽ തുടങ്ങി: കാട്ടാക്കടയിൽ ബസിന് നേർക്ക്​ കല്ലേറ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സമരത്തിനു നേർക്കുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കാട്ടാക്കട കിള്ളിയിലും ചെന്തിട്ടയിലും കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നുള്ള ബസുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുന്നതായും റിപ്പോർട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ബസുകൾ സർവീസ് നടത്തുന്നില്ല.

എന്നാൽ തിരുവനന്തപുരം നഗരത്തിലെ ജനജീവിതത്തിന് കാര്യമായ തടസം നേരിട്ടിട്ടില്ല. കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകൾ ഓടുന്നില്ല.

അതേസമയം, സ്വാശ്രയസമരത്തിന്‍റെ രണ്ടാംഘട്ടത്തിന്‍റെ സമരവേദി നിയമസഭയിലേക്ക് മാറ്റുന്നതിനുള്ള ചർച്ചകളും സജീവമാണ്. ഇതേക്കുറിച്ചുള്ള ചർച്ചകൾക്കായി യു.ഡി.എഫ് യോഗം രാവിലെ ചേർന്നു. ഏതെല്ലാം എം.എൽ.എമാർ നിരാഹാരം കിടക്കണമെന്നതിനെക്കുറിച്ച് യോഗത്തിൽ തീരുമാനമാകും.

ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന അടിയന്തര യു.ഡി.എഫ്. യോഗത്തിലായിരുന്നു ഹര്‍ത്താല്‍ തീരുമാനം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മറ്റു ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

അതിനിടെ ബുധനാഴ്ച നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷ മാറ്റിവെച്ചു. ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റി

ബുധനാഴ്ച നടത്താനിരുന്ന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ കെമിസ്ട്രി ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്ടോബര്‍ നാലിലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല. ഒക്ടോബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ച ജി.എഫ്.സി/ഇ.ഡി പരീക്ഷാ നടത്തിപ്പിന്‍െറ പുതുക്കിയ തീയതിയും സമയക്രമവും പിന്നീട് അറിയിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.