മന്ത്രി രാജുവിനെ തടഞ്ഞു; സെക്രട്ടറിയേറ്റിൽ സംഘർഷം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി കെ രാജുവിന്‍റെ കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം. സ്വാശ്രയ വിഷയത്തില്‍ നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് വനംമന്ത്രിയെ തടഞ്ഞത്. തുടർന്ന് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി.

മെഡിക്കൽ പഠനത്തിന് ഉയർത്തിയ സ്വാശ്രയ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നാല് ദിവസങ്ങളായി നിരാഹാര സമരം നടത്തുകയാണ്. ഈ സമര പന്തലിന് മുന്നിലൂടെ കടന്നുപോയ മന്ത്രിയുടെ കാര്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിടുകയായിരുന്നു. കാറിന് അടുത്തെത്തി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പത്ത് മിനിട്ടോളം മന്ത്രിയുടെ കാർ സമരപ്പന്തലിന് മുമ്പിൽ തടഞ്ഞിട്ടു. ഈ സമയത്ത് പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണ് ലാത്തി വീശിയത്. തുടർന്ന് പ്രദേശത്ത് ഏകദേശം അര മണിക്കൂറോളം സംഘർഷം നിലനിന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. യാതൊരു പ്രകോപനവും കൂടാതെ പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.