അശ്രദ്ധയുടെ വലിയ വില; വഴി മാറിയത് വന്‍ദുരന്തം

കൊല്ലം: കാലപ്പഴക്കം ചെന്ന പാളത്തിന്‍െറ അപകടസ്ഥിതി പല തവണ അറിയിച്ചിട്ടും മുഖവിലയ്ക്കെടുക്കാത്ത അധികൃതര്‍ക്കുള്ള പാഠമാണ് കരുനാഗപ്പള്ളിയിലെ ട്രെയിന്‍ അപകടമെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ട്രെയിന്‍ കടന്നുപോകുമ്പോഴും വലിയ ശബ്ദം വീട്ടിനുള്ളില്‍ മുഴങ്ങുന്നത് നിത്യമായപ്പോഴാണ് നാട്ടുകാര്‍ പരാതി അറിയിച്ചത്. പാളത്തില്‍ അറ്റകുറ്റപ്പണി നടത്താനത്തെുന്നവരോട് വിഷയം പറഞ്ഞപ്പോഴും ഉടന്‍ ശരിയാക്കാമെന്നായിരുന്നു മറുപടി.

അങ്കമാലി കറുകുറ്റിയില്‍ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് ഇവിടെയുള്ള രണ്ട് ട്രാക്കില്‍ ഒന്നിലെ പാളങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍, വലിയ വളവിലും ഉയരത്തിലും സ്ഥിതി ചെയ്ത ആദ്യ ട്രാക്കിലെ പാളങ്ങളില്‍ ഒരു പ്രവൃത്തിയും നടത്തിയില്ല. പുതിയ പാളം ട്രാക്കിന്‍െറ വശങ്ങളില്‍ ഇറക്കിയിട്ടിരുക്കുന്നത് കാണാം. അശ്രദ്ധയുടെ വലിയ ഉദാഹരണമാണ് തിങ്കാളാഴ്ച രാത്രിയോടെ ഗുഡ്സ് ട്രെയിനിന്‍െറ പാളം തെറ്റലില്‍ കലാശിച്ചത്. 15 മിനിറ്റ് ഇടവേളകളില്‍ രണ്ട് എക്സ്പ്രസ് ട്രെയിനുകളാണ് കടന്നുപോകേണ്ടിയിരുന്നത്. വളവായതിനാല്‍ ഇവിടെ ട്രെയിനുകള്‍ വേഗം കുറച്ചാണ് പോകുന്നത്.  

അപകടത്തിന് 15 മിനിറ്റ് മുമ്പ് കണ്ണൂര്‍ എക്സ്പ്രസ് ഇതേ പാളത്തിലൂടെ കടന്നുപോയിരുന്നു. തൊട്ടുപിന്നാലെ അമൃത എക്സ്പ്രസാണ് പോകേണ്ടിയിരുന്നത്. ഇതിനിടെയാണ് ഗുഡ്സ് ട്രെയിന്‍ പാളത്തിലൂടെ എത്തുന്നതും വലിയ ശബ്ദത്തോടെ ഒമ്പത് ബോഗികള്‍ മറിയുന്നതും. എക്സ്പ്രസ് ട്രെയിനുകള്‍ കടന്നുപോകുന്ന സമയത്താണ് അപകടമുണ്ടായതെങ്കില്‍ വന്‍ദുരന്തമായി മാറിയേനെ.രാത്രി വലിയ ശബ്ദം കേട്ടാണ് പരിസരവാസികള്‍ ഞെട്ടിയുണര്‍ന്നത്. അരണ്ട വെളിച്ചത്തില്‍ പുകയോടെ ബോഗികള്‍ പുരയിടത്തിന്‍െറ സമീപത്തേക്ക് മറിഞ്ഞ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. യാത്രാ ട്രെയിനല്ല അപകടത്തില്‍പെട്ടതെന്ന് മനസ്സിലായതോടെയാണ് നാട്ടുകാര്‍ ആശ്വാസത്തിലായത്.

ബുധനാഴ്ചയും സര്‍വിസുകളെ ബാധിക്കും രണ്ട് ട്രെയിന്‍ പൂര്‍ണമായും; പരശുറാം ഭാഗികമായും റദ്ദാക്കി

  ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനത്തെുടര്‍ന്നുള്ള ഗതാഗതനിയന്ത്രണം ബുധനാഴ്ചത്തെ ട്രെയിന്‍ സര്‍വിസുകളെയും ബാധിക്കും. 16341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി, 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എന്നിവ ബുധനാഴ്ച റദ്ദാക്കി. നാഗര്‍കോവിലില്‍നിന്ന് ബുധനാഴ്ച മംഗലാപുരത്തിന് പുറപ്പെടേണ്ട പരശുറാം, ഏറനാട് എക്സ്പ്രസുകള്‍ എറണാകുളത്തുനിന്നേ സര്‍വിസ് തുടങ്ങൂ.

ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടതിന് പിന്നാലെ പല ട്രെയിനുകളും യാത്ര ആരംഭിക്കേണ്ട സ്റ്റേഷനുകളില്‍ സമയത്തിന് തിരിച്ചത്തെിയിട്ടുമില്ല. ദീര്‍ഘദൂര ട്രെയിനുകളില്‍ പലതും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു. കന്യാകുമാരി-തിരുവനന്തപുരം-മംഗലാപുരം ലൈനിലെ മിക്ക ട്രെയിനും എട്ട് മണിക്കൂര്‍വരെ വൈകിയാണ് ചൊവ്വാഴ്ച ഓടിയത്. സ്വാഭാവികമായും ഇവയുടെ മടക്കയാത്രയും വൈകും. ഇതാണ് ബുധനാഴ്ചയിലെ സര്‍വിസുകളെ പ്രതിസന്ധിയിലാക്കുന്നത്. മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് (16649) ചൊവ്വാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിച്ചിരുന്നു. നാഗര്‍കോവിലില്‍നിന്ന് തിരിക്കേണ്ട ഈ ട്രെയിന്‍െറ മടക്കയാത്രയും എറണാകുളം വരെ ചൊവ്വാഴ്ച റദ്ദാക്കി. എറണാകുളത്തുനിന്നാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്.

 നാഗര്‍കോവിലിലേക്കുള്ള ഏറനാട് എക്സ്പ്രസും എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ് എന്നിവ മൂന്നുമുതല്‍ ആറുമണിക്കൂര്‍ വരെ വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്. വഴി തിരിച്ചുവിട്ട ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.