കെ.പി.സി.സിയില്‍ നേതൃമാറ്റം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്


തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം. ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിനേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നത്. ഡി.സി.സികളിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും നേമം സീറ്റിലെ വോട്ട് ചോര്‍ച്ച എ.ഐ.സി.സി അന്വേഷിക്കണമെന്നും ആവശ്യം ഉണ്ടായി.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം വേണ്ടെന്നുവെച്ച ഉമ്മന്‍ ചാണ്ടിയുടെ നിലപാട് കെ.പി.സി.സി പ്രസിഡന്‍റും മാതൃകയാക്കണമെന്ന് സംസ്ഥാന ജന. സെക്രട്ടറി ജോഷി കണ്ടത്തില്‍ ആവശ്യപ്പട്ടു. കുടുംബാംഗങ്ങളെപോലും സ്വാധീനിക്കാന്‍ കഴിയില്ളെന്ന് തെളിയിച്ചവരാണ് ഡി.സി.സികളിലെ ജംബോ ഭാരവാഹികളെന്ന് കോഴിക്കോട് പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പി.പി. നൗഷീര്‍ വിമര്‍ശിച്ചു.
ബി.ജെ.പി ആണ് പാര്‍ട്ടിയുടെ യഥാര്‍ഥശത്രുവെന്ന് നേതൃത്വം തിരിച്ചറിയണമെന്ന് വടകര പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പി.കെ. രാഗേഷ് ആവശ്യപ്പെട്ടു. നേമത്തെ വോട്ട് ചോര്‍ച്ച പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് സംസ്ഥാന സെക്രട്ടറി സഞ്ജയ്ഖാന്‍ ചൂണ്ടിക്കാട്ടി.  
ഇനിയുള്ളകാലം ചിഹ്നം നോക്കി ആരും വോട്ട്ചെയ്യില്ളെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവനക്കെതിരെയും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് കാലത്ത് ആന്‍റണി നടത്തിയ പ്രസ്താവന ദോഷംചെയ്തുവെന്ന് സുനില്‍ ലാലൂര്‍ കുറ്റപ്പെടുത്തി. അഴിമതിക്കാരെയും ആരോപണ വിധേയരെയും മത്സരിപ്പിച്ചതാണ് തിരിച്ചടിക്ക് കാരണമായതെന്ന് സംസ്ഥാന സെക്രട്ടറി മണക്കാട് രാജേഷ് കുറ്റപ്പെടുത്തി. നിലപാടുകള്‍ യഥാസമയം പറയുന്നതില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് വീഴ്ച വരുത്തുന്നതായി ജന.സെക്രട്ടറി ലീന അഭിപ്രായപ്പെട്ടു. ചില സീറ്റുകളില്‍ കോണ്‍ഗ്രസിനെതിരെ മുസ്ലിംലീഗും സി.പി.എമ്മും ഒത്തുകളിച്ചതായി മലപ്പുറം പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റിയാസ് മുക്കോളി കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.