പ്രവാസിയെ വെടിവെച്ചുകൊന്ന് ചുട്ടെരിച്ചു; മകന്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: യു.എസ് പൗരത്വമുള്ള വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച മകന്‍ പൊലീസ് പിടിയില്‍. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ്(68) മകന്‍ ഷെറിന്‍ ജോണ്‍(36) കൊലപ്പെടുത്തിയത്. മൃതദേഹം കത്തിച്ചശേഷം അവശിഷ്ടം പമ്പയില്‍ ഒഴുക്കിയെന്ന് ഷെറിന്‍ സമ്മതിച്ചതായി ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് കൊലക്കുകാരണം എന്നാണ് കരുതുന്നത്. കോട്ടയത്തെ ലോഡ്ജില്‍നിന്നാണ് ഷെറിനെ പിടികൂടിയത്. വെടിവെച്ച തോക്ക് പൊലീസ് കണ്ടെടുത്തു.

 മേയ് 25 മുതല്‍ ഭര്‍ത്താവിനെയും മകനെയും കാണാനില്ളെന്നുകാണിച്ച് ജോയി ജോണിന്‍െറ ഭാര്യ മറിയാമ്മ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ സഞ്ചരിച്ച ആഡംബര കാറും കാണാതായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മേയ് 25ന് പുലര്‍ച്ചെ അവരുടെ ഉടമസ്ഥതയിലുള്ള ഗ്രേ കളര്‍ കെ.എല്‍ രണ്ട് ടി -5550 സ്കോഡ കാറിന്‍െറ എ.സി ശരിയാക്കാന്‍ ജോയി ജോണും മകന്‍ ഷെറിന്‍ ജോണും വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയി. ഉച്ചക്ക് 12.30ന് ഇവര്‍ ഷോറൂമില്‍നിന്ന് വീട്ടിലേക്ക് മടങ്ങി. വൈകുന്നേരം 4.30ന് ഭാര്യ മറിയാമ്മ ജോയി ജോണിനെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിന് സമീപം മുളക്കുഴയില്‍ എത്തിയതായി പറഞ്ഞു. എന്നാല്‍, രാത്രി ഒമ്പതായിട്ടും ഇരുവരും വീട്ടിലത്തെിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇളയ മകന്‍ ഡോ. ഡേവിഡും സുഹൃത്തും അവര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 26ന് രാവിലെ 8.30ന് ഷെറിന്‍ ജോണ്‍ മറിയാമ്മയെ ഫോണില്‍ വിളിച്ച് പിതാവുമായി വഴക്കിട്ടതായും അബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്നാണ് മറിയാമ്മ പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തിന്‍െറ ഭാഗമായി കഴിഞ്ഞദിവസം പൊലീസ് നഗരമധ്യത്തിലെ ഇവരുടെ ബഹുനിലക്കെട്ടിടത്തിന്‍െറ ഗോഡൗണിലെ പാര്‍ക്കിങ് ഏരിയയിലും പരിശോധന നടത്തി. ഗോഡൗണിന്‍െറ ഒരു ഭാഗത്ത് ഭിത്തിയില്‍ രക്തം ചീറ്റിത്തെറിച്ചനിലയിലും തുണികള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചും മാംസം കത്തിയനിലയിലും കണ്ടത്തെി. അവിടെനിന്ന് ലഭിച്ച ഒരു കാലിലെ ചെരിപ്പും ഉടുപ്പിന്‍െറ ഒരു ബട്ടന്‍സും ഭര്‍ത്താവിന്‍േറതാണെന്ന് ഭാര്യ തിരിച്ചറിഞ്ഞു. ഇതോടെയാണ് ജോയി ജോണ്‍ കൊലചെയ്യപ്പെട്ടതാകാമെന്ന നിഗമനത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷെറിന്‍ ജോണിന്‍െറ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ 26ന് തിരുവല്ലയില്‍ ഉണ്ടായിരുന്നതായി കണ്ടത്തെി. ഇവിടെ ‘ക്ളബ് സെവനി’ല്‍ രാത്രി 8.30 വരെ ഷെറിന്‍ ചെലവഴിച്ച ദൃശ്യങ്ങള്‍ സി.സി  ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ചെങ്ങന്നൂരിലെ ഗോഡൗണ്‍ പാര്‍ക്കിങ് ഏരിയയില്‍ കണ്ടത്തെിയ കത്തിയ ഭാഗങ്ങള്‍ പൊലീസ് പരിശോധിക്കുന്നു
 

ജോയി ജോണിന്‍െറ മൃതദേഹത്തിനായി പമ്പാനദിയില്‍ ചെങ്ങന്നൂര്‍ ആറാട്ടുപുഴമുതല്‍ നെടുമുടിവരെ ഭാഗത്ത് രണ്ട് സ്പീഡ് ബോട്ടുകളിലായി പൊലീസ് സംഘം തിരച്ചില്‍ നടത്തുകയാണ്. ഗോഡൗണില്‍ രക്തക്കറ കണ്ടതോടെ ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ ആര്‍. സദാശിവന്‍, കൊല്ലം ഫോറന്‍സിക് അസിസ്റ്റന്‍റ് രാജീവ്, വിരലടയാള വിദഗ്ധ ഡോ. എസ്. മഞ്ജുഷ, സയന്‍റിഫിക് അസിസ്റ്റന്‍റ് ഹരിപ്രശാന്ത് എന്നിവരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. ശനിയാഴ്ച വൈകുന്നേരം ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാറും സ്ഥലം സന്ദര്‍ശിച്ചു. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സി.ഐ അജയ്നാഥ്, മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന്‍ എന്നിവരും എട്ട് എസ്.ഐമാരുമടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.