മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടാത്തതിൽ ഹൈകോടതിക്ക് അതൃപ്തി

കൊച്ചി: കോഴിക്കോട്ടെ മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശം. ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാറിന് വീഴ്ചപറ്റിയെന്ന് കോടതി കുറ്റപ്പെടുത്തി. മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടതാണ്. എന്തു കൊണ്ട് സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.

സ്കൂൾ അടച്ചു പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്െമന്‍റ് നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് ഹൈകോടതി സർക്കാറിനെ വിമർശിച്ചത്. ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നും മറ്റ് നിയമനടപടികളെ കുറിച്ച് ആലോചിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രശ്നപരിഹാരത്തിന് നിരവധി പോംവഴികൾ സർക്കാറിന്‍റെ മുമ്പിലുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.

സ്കൂള്‍ പൂട്ടണമെന്ന ഹൈകോടതി ഉത്തരവ് സ്കൂള്‍ സംരക്ഷണസമിതി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് എ.ഇ.ഒക്ക് വ്യാഴാഴ്ച നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. എതിർപ്പിനെ തുടർന്ന് കോഴിക്കോട് സിറ്റി എ.ഇ.ഒ കെ.എസ് കുസുമത്തിന് മടങ്ങിപ്പോകേണ്ടി വന്നു.

മലാപ്പറമ്പ് സ്കൂൾ പൂട്ടില്ലെന്നും നിയമനടപടിയെ കുറിച്ച് അഭിഭാഷകരുമായി ആലോചിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.

മാനേജര്‍ പി.കെ. പത്മരാജന്‍റെ ഹരജിയില്‍ മാര്‍ച്ച് 31നകം മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനാണ് ഹൈകോടതി ഉത്തരവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അടച്ചുപൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.