കനയ്യ ഇഫക്ടില്‍ വിജയത്തേരിലേറി ജെ.എന്‍.യുവിലെ പോരാളി

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പട്ടാമ്പി മണ്ഡലത്തില്‍ ജെ.എന്‍.യു വിദ്യാര്‍ഥി മുഹ്സിന്‍ നേടിയത് വെറും വിജയമല്ല. വിദ്യാര്‍ഥി സമരങ്ങളാല്‍ പ്രക്ഷുബ്ധമായ ജെ.എന്‍.യു കാമ്പസില്‍ നിന്നിറങ്ങി വന്ന് സി.പി.ഐയുടെ സ്ഥാനാര്‍ഥിയായി കന്നിയങ്കത്തിന് കച്ചമുറുക്കിയ മുഹ്സിന്‍റെ വിജയം അക്ഷരാര്‍ഥത്തില്‍ എതിരാളികള്‍ക്ക് വന്‍ ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്.  ഫാസിസത്തിനെതിരായുള്ള ദേശീയ സമരമുഖത്തിലെ യുവ പോരാളിയും സഹപാഠിയുമായ കനയ്യ കുമാറിന്‍റെ മണ്ഡല സന്ദര്‍ശനവും തകര്‍പ്പന്‍ പ്രസംഗവും  മുഹ്സിന്‍റെ വിജയത്തിലേക്കുള്ള വഴികള്‍ എളുപ്പമാക്കി. മുഹ്സിന്‍റെ വിജയം മോദിക്കുള്ള മറുപടിയായിരിക്കുമെന്ന് കനയ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആയിരക്കണക്കിന് പേരാണ് കനയ്യയുടെ പ്രസംഗം കേള്‍ക്കാര്‍ പട്ടാമ്പിയിലേക്ക് ഒഴുകിയത്. മണ്ഡലത്തിന് പുറത്തുള്ളവര്‍ പോലും ഇവിടെയത്തെി. യൂടൂബിലുടെയടക്കം ഹിറ്റായ പ്രസംഗത്തിന് യുവജനങ്ങളില്‍ നിന്നടക്കം വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഇടതുപക്ഷം തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലമാണ് പട്ടാമ്പി. ഇ.എം.എസും ഇ.പി.ഗോപാലനും പ്രതിനിധീകരിച്ച മണ്ഡലം. സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയില്‍ ആറ് തവണ ഇവിടെ മത്സരിച്ച് വിജയവും പരാജയവും ഒരേ പോലെ അറിഞ്ഞിട്ടുണ്ട് ഇവിടെ. എന്നാല്‍, കഴിഞ്ഞ മൂന്ന് തവണയായി ഇവിടെ നിന്ന് വിജയിക്കുന്നത് കോണ്‍ഗ്രസിന്‍റെ സി.പി മുഹമ്മദാണ്. പ്രചാരണത്തിനിടെ സി.പി മുഹമ്മദ് വോട്ടര്‍ക്ക് പണം കൈമാറുന്ന വിഡിയോ ദൃശ്യങ്ങള്‍ വന്‍ വിവാദമായിരുന്നു. കനയ്യയുടെ മിന്നുന്ന പ്രകടനത്തിനൊപ്പം ഇതും സി.പിക്ക് കനത്ത തിരിച്ചടിയായി.

സാംസ്കാരിക യുവകലാസാഹിതിയുടെ പ്രവര്‍ത്തകനായിട്ടാണ് മുഹ്സിന്‍ രാഷ്ട്രീയ-സാംസ്കാരിക രംഗത്തേക്ക് വരുന്നത്. നാടകാഭിനയവും ലൈബ്രറി പ്രവര്‍ത്തനങ്ങളുമൊക്കെയായി പട്ടാമ്പിയില്‍ സജീവമായിരുന്നു. ജെ.എന്‍.യുവില്‍ അഡള്‍ട്ട് എജ്യുക്കേഷന്‍ പോളിസി എന്ന വിഷയത്തില്‍ ഗവേഷണം അവസാന ഘട്ടത്തിലത്തെി നില്‍ക്കുമ്പോഴാണ് സി.പി.ഐ മുഹ്സിന് പുതിയ ദൗത്യം നല്‍കുന്നത്. കന്നി വിജയത്തോടെ കേരള നിയമസഭയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സാമാജികന്‍ ആയേക്കും മുഹ്സിന്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.