സെക്രട്ടേറിയറ്റും പരിസരവും ഇനി എച്ച്.ഡി കാമറകളുടെ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റും പരിസരവും ഇനി 67 എച്ച്.ഡി കാമറകളുടെ നിരീക്ഷണത്തില്‍. സെക്രട്ടേറിയറ്റിന്‍െറ അനക്സ് ഒന്നുകൂടി ഉള്‍പ്പെടുത്തിയുള്ള ഡിജിറ്റല്‍ സി.സി.ടി.വി സംവിധാനത്തിന്‍െറ ഉദ്ഘാടനം ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിര്‍വഹിച്ചു.
27 എണ്ണം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യാനുസരണം 160 ഡിഗ്രിയില്‍വരെ ക്രമീകരിച്ച് ദൃശ്യങ്ങള്‍ കാണാനും റെക്കോഡ് ചെയ്യാനും കഴിയുന്ന പി.ടി. ഇസെഡ് കാമറകളാണ്. സെക്രട്ടേറിയറ്റിന്‍െറ നാല് ഗേറ്റും മുഴുവന്‍ സമയവും നിരീക്ഷിക്കുന്ന പ്രത്യേക സംവിധാനവും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ മെഗാപിക്സല്‍ കാമറകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിക്കും. 55 ഇഞ്ചിന്‍െറ നാല് എല്‍.സി.ഡി മോണിറ്ററുകള്‍ കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുണ്ട്.
ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് സി.സി.ടി.വി ദൃശ്യങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാനാവശ്യമായ സ്റ്റോറേജ് സംവിധാനവുമുണ്ട്. ആവശ്യമെങ്കില്‍ ഭാവിയില്‍ കൂടുതല്‍ കാമറകള്‍ കൂട്ടിച്ചേര്‍ക്കാനുമാവും.
കണ്‍ട്രോള്‍ റൂമിലേക്കുള്ള പ്രവേശം ബയോമെട്രിക് അക്സസ് കണ്‍ട്രോള്‍ സംവിധാനം വഴി നിയന്ത്രിക്കും. 2,20,45,301 രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രോണിക്സ് വിഭാഗത്തിന്‍െറ മേല്‍നോട്ടത്തില്‍ വിഡിന്‍റല്‍ ടെക്നോളജീസ് എന്ന സ്ഥാപനമാണ് നിരീക്ഷണ സംവിധാനം ഒരുക്കിയത്.
അനക്സ് രണ്ടില്‍ കൂടി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് ഈ സംവിധാനത്തോടൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് കോമ്പൗണ്ടും മൂന്ന് ഭാഗത്തുള്ള റോഡുകളും വ്യക്തമായി നിരീക്ഷിക്കാന്‍ സംവിധാനത്തിനാകും.
സംവിധാനത്തിന്‍െറ പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രോട്ടോക്കോള്‍ തയാറാക്കാന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിര്‍ദേശം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.