കോട്ടയം: യേശുവിന്‍െറ അന്ത്യഅത്താഴസ്മരണ പുതുക്കി ഇന്ന് പെസഹ. ദേവാലയങ്ങളില്‍ പെസഹ തിരുകര്‍മങ്ങള്‍, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ തുടങ്ങിയവ നടക്കും. ക്രൈസ്തവ ഭവനങ്ങളിലും പ്രത്യേക ചടങ്ങുകള്‍ നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെയും വൈകുന്നേരവുമായാണ് വിവിധ ദേവാലയങ്ങളില്‍ തിരുകര്‍മങ്ങള്‍ നടക്കുന്നത്. അന്ത്യ അത്താഴവേളയില്‍ ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ മാതൃക കാട്ടിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ 12 പേരുടെ പാദങ്ങള്‍ മെത്രാനോ വൈദികനോ കഴുകി ചുംബിക്കും. അന്ത്യഅത്താഴ വേളയില്‍ യേശു അപ്പം മുറിച്ച് വാഴ്ത്തി ശിഷ്യര്‍ക്കു നല്‍കിയതിന്‍െറ ഓര്‍മയും പുതുക്കും.
ഇത്തവണ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെക്കൂടി പങ്കെടുപ്പിക്കണമെന്ന് മാര്‍പാപ്പ കല്‍പന പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ കത്തോലിക്ക രൂപതകള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് പൊതുധാരണയായിട്ടില്ല. സീറോ മലബാര്‍, മലങ്കര റീത്തുകള്‍ക്കള്‍ക്ക് കീഴിലുള്ള പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷക്ക് സ്ത്രീ പങ്കാളിത്വമുണ്ടാകില്ല.അതേസമയം, ലത്തീന്‍ റീത്തിനു കീഴിലുള്ള ചില രൂപതകള്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്ന് അറിയിക്കുമ്പോള്‍ അടുത്ത വര്‍ഷം മുതലെന്ന നിലപാടിലാണ് ചില രൂപതകള്‍. വിജയപുരം രൂപതയുടെ കീഴിലെ കോട്ടയം വിമലഗിരി കത്തീഡ്രലില്‍ നടക്കുന്ന ശുശ്രൂഷയില്‍ സ്ത്രീകളുടെയും കാലുകള്‍ കഴുകമെന്ന് രൂപതാ അധികൃതര്‍ അറിയിച്ചു.
കുടമാളൂര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ നീന്തുനേര്‍ച്ചക്കും വ്യാഴാഴ്ച തുടക്കമാകും. രാവിലെ ആറിന് ആരംഭിക്കുന്ന നീന്തുനേര്‍ച്ച ദു$ഖവെള്ളിയാഴ്ച രാത്രി 10വരെ തുടരും.കോട്ടയം പഴയ സെമിനാരിയിലെ കാല്‍കഴുകല്‍ ശുശ്രൂഷക്ക് അഹ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചക്ക് 2.30ന് ശുശ്രൂഷ ആരംഭിക്കുമെന്ന് പഴയ സെമിനാരി മാനേജര്‍ ഫാ. കെ. സക്കറിയ റമ്പാന്‍ അറിയിച്ചു. ഒരുദിനം മുഴുവന്‍ നീളുന്ന പ്രാര്‍ഥനാ ചടങ്ങുകളാണ് ദു$ഖവെള്ളിയാഴ്ച നടക്കുക. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയുമായി ഉയര്‍പ്പ് ശുശ്രൂഷകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.