ഭക്ഷ്യസുരക്ഷ: കേരളം പുറത്ത്

തൃശൂര്‍: കേന്ദ്ര ഭക്ഷ്യസുരക്ഷ പദ്ധതിയില്‍നിന്നും കേരളം പുറത്തായി. മാര്‍ച്ച് 31നകം ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കാനാവാത്തതാണ് കാരണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണ് മാര്‍ച്ച് 31നകം ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കാന്‍ പറ്റാതായത്. രണ്ടുതവണ സമയം നീട്ടിനല്‍കിയതിനാല്‍ ഇനി ഒരവസരം നല്‍കാനാവില്ളെന്ന നിലപാടാണ് കേന്ദ്രത്തിന്.

ബജറ്റ് മറുപടി പ്രസംഗത്തില്‍ കേരളം ഭക്ഷ്യസുരക്ഷ വിഷയത്തില്‍ മുഖംതിരിച്ചുനില്‍ക്കുന്ന കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ഭക്ഷ്യസുരക്ഷ പദ്ധതി പ്രാബല്യത്തില്‍ വരേണ്ട ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യറേഷന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇക്കാര്യം ശരിവെക്കുന്നതാണ്. റേഷന്‍മാഫിയക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതോടെ റേഷന്‍വസ്തുക്കള്‍ വാങ്ങുന്നതിന് നിലവില്‍ ചെലവിടുന്ന 50 കോടിയുടെ ഇരട്ടി തുക മാറ്റിവെക്കേണ്ടിവരും. പുതിയ റേഷന്‍കാര്‍ഡിനൊപ്പം മുന്‍ഗണനപട്ടിക തയാറാക്കുന്നതില്‍ ഭക്ഷ്യവകുപ്പ് വരുത്തിയ വീഴ്ചയാണ് കേരളത്തിന് വിനയായത്.

നഗര -ഗ്രാമ പ്രദേശങ്ങളിലെ ഗുണഭോക്താക്കളുടെ ശതമാനത്തിന് അനുസരിച്ച് മുന്‍ഗണന പട്ടിക തയാറാക്കുന്നതില്‍ കേരളം പരാജയപ്പെട്ടു. സത്യസന്ധമായ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ യഥാര്‍ഥ ഗുണഭോക്താക്കളെ കണ്ടത്തെുന്നതില്‍ പരാജയപ്പെട്ടു. മാത്രമല്ല, ക്ഷേമപെന്‍ഷനുകള്‍ അടക്കം ലഭിച്ചവര്‍ പട്ടികക്ക് പുറത്തുമായി. ജനുവരി അവസാനത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലും എറണാകുളം നഗരത്തിലും പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടികയില്‍നിന്ന് അര്‍ഹരായ ആയിരക്കണക്കിന് ആളുകള്‍  പുറത്താവുകയും അനര്‍ഹര്‍ കടന്നുകൂടുകയുമുണ്ടായി. ഇതോടെ ജനം സര്‍ക്കാറിന് എതിരായി. ഇതിന്‍െറ അടിസ്ഥാനത്തില്‍ മധ്യകേരളത്തിലെ ഒരു എം.എല്‍.എ ഇടപെട്ടാണ് ബാക്കി താലൂക്കുകളിലെ പട്ടിക പ്രസിദ്ധീകരിക്കുന്നത് വിലക്കിയത്. പട്ടിക പ്രസിദ്ധീകരിച്ചാല്‍ യു.ഡി.എഫിന് ക്ഷീണമാവുമെന്ന് എം.എല്‍.എ മുഖ്യമന്ത്രിയെ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് പെരുമാറ്റച്ചട്ടം വന്നതോടെ പട്ടിക കടലാസിലുമൊതുങ്ങി.

ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംസ്ഥാനം വീഴ്ച്ചവരുത്തി. റേഷന്‍വസ്തുക്കള്‍ എത്തുന്ന ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകളും മൊത്തവ്യാപാര കേന്ദ്രങ്ങളും റേഷന്‍കടകളും അടക്കം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കണമെന്ന പ്രധാനനിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. സ്വകാര്യ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ വകുപ്പ് ഏറ്റെടുക്കണമെന്ന കാര്യത്തിലും നടപടിയുണ്ടായില്ല.  ഓണ്‍ലൈനില്‍ ശേഖരിച്ച അപേക്ഷകളിലെ വിവരങ്ങളിലെ തെറ്റ് തിരുത്താന്‍ മാസങ്ങള്‍ നല്‍കിയത്  മന$പൂര്‍വം വൈകിപ്പിക്കുന്നതായിരുന്നു. അനര്‍ഹര്‍ കടന്നുകൂടുന്നതിനെതിരെ കൃത്യമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് നീക്കിയതും ആരോപണം ശരിവെക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിച്ചാലും ഇനിയുള്ള 24 ദിവസം ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ല.

ഭക്ഷ്യസുരക്ഷ പദ്ധതിയുടെ പ്രധാനമേന്മകള്‍

  • ഭക്ഷ്യവസ്തുക്കള്‍ ഗുണഭോക്താക്കളുടെ അവകാശമാവും
  • ഭക്ഷ്യവസ്തുക്കള്‍ നല്‍കാനായില്ളെങ്കില്‍ സര്‍ക്കാര്‍ പണം നല്‍കണം
  • ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചില്ളെങ്കില്‍ ഗുണഭോക്താവിന് കോടതി കയറാം
  • എഫ്.സി.ഐ മുതല്‍ റേഷന്‍കട വരെ
  • ഓണ്‍ലൈന്‍ നിരീക്ഷണത്തിലാവും.
  • കരിഞ്ചന്തയിലേക്കുള്ള റേഷന്‍ വസ്തുക്കളുടെ ഒഴുക്ക് നിലക്കും
  • സ്വകാര്യ മൊത്തവ്യാപാര കേന്ദ്രങ്ങളും റേഷന്‍കടകളും സര്‍ക്കാര്‍ നിയന്ത്രണത്തിലാവും
  • ബി.പി.എല്‍, അന്ത്യോദയ പട്ടികകള്‍ക്ക് സമാനം ഗുണഭോക്ത പട്ടിക സ്ഥിരമായിരിക്കില്ല
  • പട്ടികയില്‍ ഉള്‍പ്പെട്ടവരേക്കാള്‍ അര്‍ഹരെ കണ്ടത്തെിയാല്‍ അവരെ ഉള്‍പ്പെടുത്താനാവും


ഉള്‍പ്പെടാതിരുന്നാല്‍

  • റേഷന്‍ വസ്തുക്കള്‍ ലഭ്യതക്ക് അനുസരിച്ച് മാത്രം
  • 16.5 ലക്ഷം ടണ്‍ അരി വേണ്ടിടത്ത് നിലവില്‍ ലഭിക്കുന്നതുതന്നെ 14 ലക്ഷം ടണ്‍ മാത്രം
  • പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ക്ക് മുന്‍ഗണന
  • പദ്ധതിയില്‍നിന്ന് പുറത്താവുമ്പോള്‍ സബ്സിഡി ലഭിക്കില്ല
  • മുഴുവന്‍ പണവും നല്‍കി സാധനങ്ങള്‍ വാങ്ങേണ്ടിവരും
  • സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തിലെ അനാശാസ്യ പ്രവണതകള്‍ തുടരും
  • നിലവിലുള്ളതിന് സമാനം സ്വകാര്യ വ്യാപാരികള്‍ അരങ്ങുവാഴും
  • റേഷന്‍മാഫിയ കൂടുതല്‍ ശക്തമാവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.