മെത്രാന്‍ കായലടക്കം നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ ഭരണത്തിലെ ഉന്നതര്‍

തിരുവനന്തപുരം: കുട്ടനാട്ടിലെ മെത്രാന്‍ കായല്‍ നികത്താനുള്ള അനുമതിയടക്കം നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ ഭരണത്തിലെ ഉന്നതര്‍. മുമ്പ് വിവാദമായ ഉത്തരവുകളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നായിരുന്നു മന്ത്രി അടൂര്‍ പ്രകാശ്  വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, മെത്രാന്‍ കായല്‍ ഉത്തരവിന്‍െറ വിശദാംശങ്ങള്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിനുമുമ്പ് പല ഫയലും ഒപ്പിടാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതില്‍നിന്ന്  ഫയല്‍ പഠിക്കാതെയാണ് മന്ത്രി ഒപ്പിട്ടതെന്നും വ്യക്തമാകുന്നു.

 കടമക്കുടി ഗ്രാമപഞ്ചായത്തില്‍ ഭൂമി അനുവദിച്ചത് നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് രണ്ട് (ഉപവകുപ്പ്- 14 ) അനുസരിച്ചാണെന്നാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നിയമത്തില്‍ ‘പൊതു ആവശ്യം’ എന്ന് വിവക്ഷിക്കുന്നത് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍, സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നിയമപ്രകാരം രൂപവത്കരിച്ചിട്ടുള്ള ബോര്‍ഡുകള്‍ എന്നിവ നേരിട്ടു നടത്തുന്നതോ സാമ്പത്തികസഹായം നല്‍കുന്നതോ ആയ പദ്ധതികളാണ്.  തണ്ണീര്‍ത്തട സംരക്ഷണ ചട്ടത്തിലാകട്ടെ (അഞ്ച്) പൊതു ആവശ്യത്തിന് നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശിക നിരീക്ഷണസമിതി കണ്‍വീനര്‍ക്ക് അപേക്ഷ നല്‍കി റിപ്പോര്‍ട്ട് വാങ്ങണം. ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടാത്തതിനാല്‍  കടമക്കുടിയില്‍ സ്വകാര്യ ആവശ്യത്തിന് ഭൂമി നല്‍കിയത് നിയമവിരുദ്ധമാണ്.

മെത്രാന്‍ കായലുമായി ബന്ധപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് തഴഞ്ഞാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഭൂമി നികത്തലും അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളും വേമ്പനാട്ട് കായലിന്‍െറ പരിസ്ഥിതിയെയും സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കൈയേറ്റമുണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്നും ശിപാര്‍ശ ചെയ്ത നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട് നിലവിലുള്ളപ്പോഴാണ് മന്ത്രി വയല്‍നികത്തലിന് ഉത്തരവിട്ടത്.

 പട്ടയം ഭൂമിയിലെ ക്വാറി പ്രവര്‍ത്തനം, നെല്‍വയല്‍- നീര്‍ത്തടം നികത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ ഉത്തരവുകളുടെയെല്ലാം സ്ഥിതി സമാനമാണ്. നിയമവിരുദ്ധ ഉത്തരവുകളുടെ ശൃംഖലതന്നെ ചെറിയകാലയളവില്‍ റവന്യൂ വകുപ്പില്‍നിന്നുണ്ടായി. ഉത്തരവുകള്‍  കോടതിയില്‍ ചോദ്യം ചെയ്താല്‍ നിലനില്‍ക്കില്ളെങ്കിലും സ്റ്റേ ഉത്തരവ് വരുമ്പോഴേക്കും അത് നടപ്പാക്കിക്കഴിയും. പട്ടയഭൂമിയില്‍ കരിങ്കല്‍ക്വാറിക്ക് അനുമതി നല്‍കിയ റവന്യൂവകുപ്പിന്‍െറ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.

എന്നാല്‍, അതിനുമുമ്പതന്നെ ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതിനല്‍കി. പലയിടത്തും ക്വാറി പ്രവര്‍ത്തിക്കുകയും ചെയ്തു. ഹരിത എം.എല്‍.എമാരുടെ നേതൃത്വത്തിലെ കെ.പി.സി.സി സമിതി ഉത്തരവ് പിന്‍വലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും ക്വാറി പ്രവര്‍ത്തനം തടയാനായില്ല. മിക്ക ഉത്തരവുകള്‍ക്കും പിന്നില്‍ മന്ത്രി ചൂണ്ടിക്കാണിക്കുന്നത് കലക്ടര്‍മാരുടെ റിപ്പോര്‍ട്ടാണ്. കലക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്‍െറ പിന്‍ബലത്തിലാണ് റവന്യൂ നിയമങ്ങള്‍ അട്ടിമറിച്ച് മിക്ക ഉത്തരവുമിറക്കിയത്. ക്വാറി മാഫിയക്കുവേണ്ടി സമീപകാലത്ത്അഞ്ച് ഉത്തരവുകളാണ് ഇറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.