ചോലനായ്ക്കരുടെ കാലിഡോസ്കോപ് കാഴ്ചകള്‍

കോഴിക്കോട്: കാലിഡോസ്കോപ്പിലെ കണ്ണാടിക്കൂട്ടിലേക്ക് തലയിടാന്‍ മണിയും കൂട്ടുകാരും ആദ്യം മടിച്ചു. പൂ പോലെ വിരിഞ്ഞുനില്‍ക്കുന്ന തന്‍െറ പ്രതിബിംബം കണ്ടപ്പോള്‍ ചുണ്ടില്‍ ആഹ്ളാദപ്പൂത്തിരി. സംഗതി കൊള്ളാമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. നിലമ്പൂര്‍ മാഞ്ചീരി കോളനിയിലെ 50ഓളം വരുന്ന ചോലനായ്ക്കരാണ് മേഖലാശാസ്ത്ര കേന്ദ്രത്തിലെ ആദ്യ സന്ദര്‍ശനം അവിസ്മരണീയമാക്കിയത്.

 മേഖലാ ശാസ്ത്രകേന്ദ്രത്തിന്‍െറയും  വനംവകുപ്പിന്‍െറയും സഹകരണത്തോടെയാണ് ചോലനായ്ക്കരെ ഒരുദിവസത്തെ സന്ദര്‍ശത്തിനായി കൊണ്ടുവന്നത്. ഉച്ചക്ക് ഒരുമണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലത്തെിയെങ്കിലും ആകാശപ്പക്ഷിയെ കാണാനായില്ല. മേഖലാ ശാസ്ത്രകേന്ദ്രത്തിലത്തെിയപ്പോള്‍ ജലറോക്കറ്റ് വിക്ഷേപണമായിരുന്നു ഇവര്‍ക്കായി ഒരുക്കിയ ആദ്യകാഴ്ച. ജലറോക്കറ്റ് മുകളിലേക്ക് കുതിച്ചുയരുന്നത് കൗതുകത്തോടെ വീക്ഷിച്ചു. രണ്ടരയോടെ എത്തിയ ഇവരെ മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍, പ്രഫ. വര്‍ഗീസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ബാന്‍ഡ്മേളത്തോടെയാണ് സ്വീകരിച്ചത്.

കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം കാണാനെത്തിയ മലപ്പുറം നിലമ്പൂര്‍ മാഞ്ചീരി കോളനിയിലെ ചോലനായ്ക്കര്‍
 


തുടര്‍ന്ന് ചോറും ഉപ്പേരിയും സമ്പാറും പപ്പടവും കോഴിപൊരിച്ചതുമടക്കമുള്ള സമൃദ്ധ ഭക്ഷണം. ഭക്ഷണത്തിനുശേഷം ടെലിസ്കോപ്പിലൂടെ സൂര്യനെ നിരീക്ഷിക്കാനും സൗകര്യമൊരുക്കിയിരുന്നു. തുടര്‍ന്നുനടന്ന ചടങ്ങില്‍ സംഘത്തിലെ മുതിര്‍ന്ന അംഗം പാണപ്പുഴ കരിയനെ ഷാളണയിച്ച് ആദരിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫ. എം.എന്‍. വാഹിയെയും ഇന്‍റലിജന്‍സ് എസ്.ഐ സി. സദാശിവനെയും ചടങ്ങില്‍ ആദരിച്ചു. കോളനി നിവാസികള്‍ക്കാവശ്യമുള്ള കത്തി, മഴു, പൈപ്പുകള്‍ എന്നിവയും ഇവര്‍ക്ക് വിതരണം ചെയ്തു. അതിനുശേഷം മാന്ത്രികന്‍ പ്രദീപ് ഹുഡിനോയുടെ മാജിക്കും വിസ്മയമായി. ഒഴിഞ്ഞ പാത്രത്തില്‍നിന്ന് മിഠായികളും മീനുകളും എത്തിയത് കൈയടിയോടെ അവര്‍ സ്വീകരിച്ചു.

ത്രീഡി സിനിമാഷോ ഏറ്റവും ആസ്വദിച്ചത് കുട്ടികളായിരുന്നു. മുതിര്‍ന്നവര്‍ പലരും ത്രീഡി കണ്ണട വെക്കാതെയാണ് സിനിമ കണ്ടത്. കൂട്ടത്തില്‍ മൊബൈലുള്ള രണ്ടുപേര്‍ സെല്‍ഫിയെടുക്കാനും മറന്നില്ല. വൈകീട്ട് കോഴിക്കോട് ബീച്ചിലും ഏറെനേരം ചെലവഴിച്ചു. മഹിളാ സമഖ്യ സൊസൈറ്റി മലപ്പുറം ജില്ലാ കോഓഡിനേറ്ററായ എം. റജീനയുടെ കോഴിക്കോടുള്ള വീട്ടിലാണ് രാത്രി തങ്ങുന്നത്. അതിരാവിലെ കരിപ്പൂര്‍ വിമാനത്താവളം ഒരിക്കല്‍ക്കൂടി സന്ദര്‍ശിച്ച് കോളനിയിലേക്ക് മടങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.