സൗജന്യ വിദ്യാഭ്യാസ ഫണ്ട് വിനിയോഗത്തില്‍ ദുരൂഹത

കണ്ണൂര്‍:  കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ സൗജന്യ വിദ്യാഭ്യാസ പദ്ധതിയനുസരിച്ച് സംസ്ഥാനത്തിന് നല്‍കുന്ന പാഠപുസ്തക ഫണ്ട് വകമാറി ചെലവഴിക്കുകയാണെന്ന് സംശയമുയര്‍ത്തി പാഠപുസ്തക അച്ചടി കുടിശ്ശിക കുന്നുകൂടുന്നു. കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റിക്ക് സംസ്ഥാനത്ത് പാഠപുസ്തകം വിതരണം ചെയ്ത വകയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 49.71 കോടി രൂപ കുടിശ്ശിക വന്നു. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരമാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പാഠപുസ്തകം നല്‍കുന്നതെന്ന് പറയുമ്പോഴും സൗജന്യം കിട്ടിയ ഫണ്ട് അച്ചടിശാലക്ക് നല്‍കാതെ എങ്ങോട്ട് പോകുന്നുവെന്ന ചോദ്യത്തിന് മറുപടിയില്ല. കുടിശ്ശികയായ വിവരം താനറിയില്ളെന്നും ഇതേക്കുറിച്ച് വിശദമായ പരിശോധന നടത്തേണ്ടിവരുമെന്നും  പൊതുവിഭ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.

കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റി പാഠപുസ്തക വിതരണത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന് നല്‍കിയ കുറിപ്പിലാണ് കുടിശ്ശിക വിവരം ഉന്നയിച്ചിരിക്കുന്നത്. എസ്.എസ്.എ പദ്ധതിയനുസരിച്ച് എട്ടാംതരം വരെയുള്ള പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് സൗജന്യമാണ്. ഇവ കേന്ദ്രം അതത് സാമ്പത്തിക വര്‍ഷം  ഗ്രാന്‍റായി നല്‍കുന്നുണ്ട്. ഒമ്പത്, പത്ത് ക്ളാസുകളിലെയും അണ്‍ എഡ്യഡ് മേഖലയിലെയും പുസ്തവില അതത് ഏജന്‍സികള്‍ വഴി സംസ്ഥാന ഫണ്ടില്‍ വരവ് കിട്ടുന്നുമുണ്ട്. പിന്നെങ്ങിനെ അച്ചടിശാലയില്‍ ഇത്ര ഭീമമായ കുടിശ്ശിക വന്നുവെന്നാണ് ചോദ്യം.

കെ.ബി.പി.എസ് അച്ചടി ചുമതല ഏറ്റെടുത്ത 2010-11 വര്‍ഷത്തില്‍ അഞ്ച് കോടിയുടെ അച്ചടി ജോലി നിര്‍വഹിച്ചപ്പോള്‍ 4.53 കോടി സര്‍ക്കാര്‍ നല്‍കിയിരുന്നു.
കുടിശ്ശികയായത് 50 ലക്ഷം മാത്രമാണ്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം കുടിശ്ശിക കുന്നുകൂടുന്നത് വര്‍ധിച്ചു. 2011ല്‍ 2.24 കോടി, 12ല്‍ 2.09 കോടി, 13ല്‍ 1.93 കോടി, 14ല്‍ 4.91 കോടി, 15ല്‍ 9.8 കോടി, 16ല്‍ 93.71 ലക്ഷം എന്നിങ്ങനെയാണ് കുടിശ്ശിക. ഈ വര്‍ഷം പാഠപുസ്തകം അച്ചടിക്കാന്‍ 58 കോടി രൂപയുടെ പേപ്പര്‍ വാങ്ങിയ വകയിലും 28 കോടി രൂപ കടബാധ്യതയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 79.60 കോടിയുടെ പാഠപുസ്തക ഇന്‍വോയ്സാണ് സൊസൈറ്റിക്ക് കിട്ടിയിരുന്നത്. സര്‍ക്കാര്‍ നല്‍കിയത് 57.88 കോടി മാത്രമാണ്.

പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രയവിക്രിയം വിവിധ ത്രിതല വകുപ്പുകള്‍ വഴിയായിരുന്നു.  കേന്ദ്രഫണ്ടിന്‍െറ വരവനുസരിച്ചാണ് ധനകാര്യ മന്ത്രാലയം വിദ്യാഭ്യാസ വകുപ്പിന് ഫണ്ട് നല്‍കുന്നത്. ഇന്‍വോയ്സ് അനുസരിച്ച് അപ്പപ്പോള്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് തുക സ്റ്റേഷനറി വകുപ്പിന് കൈമാറുന്നു. അവിടെ നിന്നാണ് അച്ചടിശാലക്ക് ലഭിക്കേണ്ടത്. ക്രമക്കേട് ബോധ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം സ്റ്റേഷനറി വകുപ്പിനെ ഒഴിവാക്കി ഇന്‍വോയ്സ് തയാറാക്കലും അച്ചടിയും വിതരണവും സൊസൈറ്റിയെ നേരിട്ട് ഏല്‍പിക്കുകയായിരുന്നു. എന്നിട്ടും ഈ വര്‍ഷം പേപ്പര്‍ വാങ്ങിയ വകയില്‍ 28 കോടി കടമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.